നവീകരണം നടന്നിട്ട് വർഷങ്ങൾ
കിളിമാനൂർ: നവീകരണ പ്രവർത്തനങ്ങൾ നിലച്ച് പായൽ നിറഞ്ഞ് വെണ്ണിച്ചിറക്കുളം. രണ്ട് വർഷം മുൻപ് പണികൾ ആരംഭിച്ചെങ്കിലും കുളം വൃത്തിയായില്ല. രാജഭരണ കാലത്താണ് വെണ്ണിച്ചിറക്കുളം നിർമിച്ചത്. അക്കാലത്ത് കാളവണ്ടികളിലും തലച്ചുമടുമൊക്കെയായിട്ടാണ് കാർഷിക വിളകൾ പോങ്ങനാട് ചന്തയിൽ എത്തിച്ചിരുന്നത്. കർഷകർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. കാലം മാറിയതോടെ ഇവിടെയുണ്ടായിരുന്ന ചരിത്രശേഷിപ്പുകൾ പലതും നാമാവശേഷമായി.
വർഷങ്ങൾക്കു മുൻപ് ഇവിടെ മത്സ്യക്കൃഷിയും നടത്തിയിരുന്നു. പിന്നീട് നീന്തൽ പരിശീലനത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപീകരിച്ചു.100ലേറെ കുട്ടികൾ ഇവിടുന്ന് പരിശീലനം നേടി.
2016ൽ ആരംഭിച്ച ക്ലബിലെ കുട്ടികൾ ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമൊക്കെ മെഡലുകൾ വാങ്ങി. പരിശീലനകേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്ന് 1 കോടി 25 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി പണികൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലായിരുന്നു തുടർന്നുള്ള പണികൾ.തുടർന്ന് പണി നിലയ്ക്കുകയും ചെയ്തു.
വെണ്ണിച്ചിറക്കുളം
പോങ്ങനാടിന് സമീപം വെണ്ണിച്ചിറയിൽ
കിളിമാനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ്
തയ്യാറാക്കിയ ഒന്നാം ഘട്ടപദ്ധതികൾ
1) കുളത്തിന്റെ കിഴക്കേ അറ്റത്തായി 25 മീറ്റർ നീളവും,18 മീറ്റർ വീതിയുമുള്ള സ്വിമ്മിംഗ് പൂൾ നിർമിക്കും
2) കൃഷിയാവശ്യങ്ങൾക്ക് കുളത്തിലെ വെള്ളം ഉപയോഗിക്കത്തക്ക നിലയിൽ ജലനിരപ്പിൽ നിന്ന് ഒരടി ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകൾ നാട്ടി മുകളിലായി പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്ത് ഇതിനുള്ളിലായിട്ടാണ് സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നത്
3) കരയിൽ കിണർ നിർമ്മിച്ച് അതിൽ നിന്ന് വെള്ളം പമ്പു ചെയ്ത് ശുദ്ധീകരിച്ചാണ് പൂൾ നിറയ്ക്കുന്നത്.ഇതിനായി കിണർ, ശുദ്ധീകരണശാല,പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും.
4) പരിശീലനക്കാർക്ക് ഡ്രസിംഗ് റൂം,വെയിറ്റിംഗ് റൂം,ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ളവ നിർമ്മിക്കും
5) പൂളിലേക്ക് 5 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കും