വിഴിഞ്ഞം: ഫയർഫോഴ്സ് അനുമതി ലഭിക്കാത്തതിനാൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ മന്ദിരോദ്ഘാടനം നീളുന്നു. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഫയർഫോഴ്സ് യൂണിറ്റിന് പെട്ടെന്നെത്താൻ ആവശ്യത്തിനുള്ള വഴി സൗകര്യം ഈ പുതിയ കെട്ടിടത്തിനില്ല. അതുകൊണ്ടുതന്നെ ആധുനിക സൗകര്യങ്ങളോടെ പുതുതായി നിർമ്മിച്ച ബഹുനില ആശുപത്രി മന്ദിരത്തിന്റെ കെട്ടിടം പ്രവർത്തിപ്പിക്കാൻ ഫയർഫോഴ്സിന്റെ അനുമതിയും കിട്ടിയിട്ടില്ല. റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുക്കാൻ പ്രദേശവാസികൾ തയാറാണെങ്കിലും ഭൂമിക്ക് വില നൽകാൻ സർക്കാരിന് ഫണ്ടില്ലാത്തത് തിരിച്ചടിയാണ്.
തിക്കിത്തിരക്കി പഴയ മന്ദിരം
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കഴിയുകയാണ് നിലവിലെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം. പുതിയ മന്ദിരനിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം നടത്തിയിട്ടില്ല. ദിവസവും നൂറുകണക്കിന് പേർ എത്തുന്ന ആശുപത്രിയാണ് വിഴിഞ്ഞത്തെ സാമൂഹ്യാരോഗ്യകേന്ദ്രം. പുതിയ മന്ദിര നിർമ്മാണത്തിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനാൽ നിലവിൽ ആവശ്യത്തിന് സൗകര്യവുമില്ല. 2018ൽ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 3 നില കെട്ടിട നിർമ്മാണം ആരംഭിച്ചു. ഇതിൽ നാലാമത്തെ നില അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാപദ്ധതി പ്രകാരം നിർമ്മിക്കുകയും ചെയ്തു. കെട്ടിട നിർമ്മാണം പൂർത്തിയാക്കി രണ്ട് വർഷമാകാറായിട്ടും ഉദ്ഘാടനം നീളുന്നു.
ജീവനക്കാരുമില്ല
കെട്ടിടം പൂർത്തിയായെങ്കിലും പൂർണമായും പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് ജീവനക്കാർ കൂടി വേണം. ഡോക്ടർമാർ ഉൾപ്പെടെ 40 ഓളം ജീവനക്കാരെയും ഗൈനക്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയും അനുവദിക്കണം. ആശുപത്രിക്ക് മുന്നിലെ കല്ലുവെട്ടാൻകുഴി തിയേറ്റർ ജംഗ്ഷൻ റോഡ് വീതി കൂട്ടേണ്ടത് ആവശ്യമാണ്.