jk

തിരുവനന്തപുരം: ഡിജിറ്റൽ റീസർവെ പൂർത്തിയായ വില്ലേജുകളിൽ ഭൂ ഉടമകൾക്ക് റീസർവെയുടെ കരട് വിജ്ഞാപനം പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും സൗകര്യമൊരുക്കും. റവന്യൂവകുപ്പിന്റെ എന്റെ ഭൂമി പോർട്ടലിലെ കരട് രേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ ജനങ്ങളിലേക്ക് എത്തിക്കും.

ഇതിനായി റവന്യൂ-തദ്ദേശ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും അധികാരികളുടെ സംയുക്ത യോഗം ഓൺലൈനായി ചേർന്നു. മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഭൂവുടമകൾക്ക് സർവെ അതിരടയാള നിയമത്തിലെ 9(2) കരട് വിജ്ഞാപനം പരിശോധിച്ച് പരാതി ഉണ്ടെങ്കിൽ എന്റെ ഭൂമി പോർട്ടൽ വഴി ഉന്നയിക്കാൻ അവസരമൊരുക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

ഡിജിറ്റൽ റീ സർവെ നടക്കാനുള്ള ഇടങ്ങളിൽ സർവെ സഭകൾ വിളിച്ചുചേർത്ത് ജനപങ്കാളിത്തം ഉറപ്പുവരുത്തണം. വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണവും തേടണം.കുടുംബശ്രീ യൂണിറ്റുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് പുറമെ, യൂട്യൂബ് ചാനലും ഡിജിറ്റൽ സർവെയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താം.

ഡിജിറ്റൽ സർവെ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തലുൾപ്പെടെയുള്ള നടപടികൾക്ക് പഞ്ചായത്തുകളിൽ സർവെ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവെ തുടങ്ങിയ 200 വില്ലേജുകളിൽ 185ലും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സർവെ പൂർത്തിയാക്കി.

റവന്യു, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ കൂടിയായ സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലാ കളക്ടർമാർ, റവന്യു, സർവെ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവെ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ജൂലായ് 31നകവും രണ്ടാം ഘട്ടത്തിൽ സർവെ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ആഗസ്റ്റ് 11നുള്ളിൽ ജില്ലാ കളക്ടർമാർ വിളിച്ചചേർക്കും.