കിളിമാനൂർ: കുറ്റിമൂട് വാട്ടർ പ്ലാന്റിന്റെ പണി അവസാനഘട്ടത്തിലേക്ക്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായ പുളിമാത്ത്,നഗരൂർ,കരവാരം സമഗ്ര കുടിവെള്ള പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.
പുളിമാത്ത്,കരവാരം,നഗരൂർ സമഗ്ര കുടിവെള്ള പദ്ധതിക്കാവശ്യമുള്ള സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ ബി.സത്യൻ എം.എൽ.എയായിരുന്നപ്പോഴേ പൂർത്തിയായിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്,കടലു കാണിപ്പാറ നഗരൂർ വില്ലേജിലെ വെള്ളം കൊള്ളി,നെല്ലിക്കുന്ന്,കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറി.
വാമനപുരം വില്ലേജിലെ ആനാകുടി,കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കി നടപടികൾ പൂർത്തീകരിച്ച് പണിയും ആരംഭിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ദാഹം മാറുന്നത് - 3 പഞ്ചായത്തുകളുടെ
പുളിമാത്ത്,പഴയകുന്നുമ്മൽ,നഗരൂർ,കരവാരം
പദ്ധതിക്കായി വകയിരുത്തിയത് - 81.18 കോടി രൂപ
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി
പദ്ധതിയെക്കുറിച്ച്
1) വാമനപുരം നദിയെ ആശ്രയിച്ചുള്ള പദ്ധതി
2) വാമനപുരത്ത് വാങ്ങുന്ന പുരയിടത്തിൽ വെൽക്കം പമ്പ് ഹൗസ് സ്ഥാപിച്ച് വാമനപുരം നദിയിൽ നിന്ന് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യും
3) കുറ്റിമൂട്ടിൽ മെയിൻ പ്ലാന്റ് നിർമ്മിച്ച് വെള്ളം ശുദ്ധീകരിക്കും
4) ഉയർന്ന പ്രദേശമായ കടലുകാണിപ്പാറയിലെ പമ്പു ഹൗസിൽ വെള്ളമെത്തിച്ച് നെല്ലിക്കുന്ന്,വെള്ളം കൊള്ളി,പാവല്ല തുടങ്ങിയ സ്ഥലങ്ങളിലെ പമ്പ് ഹൗസുകളിലേക്ക് ജലം വിതരണം നടത്തും.
5) കുറ്റിമൂട്ടിലെ മെയിൻ പ്ലാന്റിന്റെ പണിയും കടലുകാണിപ്പാറയിലെ പമ്പ്ഹൗസിന്റെ പണിയും ദൂരിഭാഗവും പൂർത്തിയായി.
നഗരൂർ പഞ്ചായത്തിൽ നിശ്ചയിച്ച സ്ഥലത്തേക്ക് ഗതാഗത സൗകര്യമില്ലായിരുന്നു. തുടർന്ന് റോഡ് നിർമ്മിച്ച് കോൺക്രീറ്റും ചെയ്തു. പമ്പ്ഹൗസ് പണി ആരംഭിച്ചു. കരവാരത്തെയും പണി പുരോഗമിക്കുന്നു.
സമഗ്ര കുടിവെള്ള പദ്ധതിയുടെ പണി പുരോഗമിക്കുകയാണ്. പൈപ്പ് ലൈൻ പണികൂടി പൂർത്തിയായാൽ പദ്ധതി ഉടൻ ജനങ്ങൾക്കായി സമർപ്പിക്കും.
ഒ.എസ്.അംബിക, എം.എൽ.എ