povanpara-palam

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിന്റെ കൈവരികളിൽ സംരക്ഷണവേലി നിർമ്മിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. ഇവിടെനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാനും നദിയിൽ മാലിന്യമൊഴുക്കുന്നത് തടയാനും വേണ്ടിയാണ് സംരക്ഷണവേലി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

കമ്പിവേലിയുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2021 നവംബറിൽ പൂവൻപാറ പാലത്തിന് സംരക്ഷണവേലി നിർമ്മാണത്തിന് 17 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്.അംബിക എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ 2024 അവസാനിക്കാറായിട്ടും യാതൊരുവിധ നിർമ്മാണവും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വാഹനാപകട സാദ്ധ്യതയുള്ള മേഖലയായതിനാൽ പാലത്തിന്റെ ഇരുവശങ്ങളിലും ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പാലം നിർമ്മിച്ചത് - 1974ൽ

ആത്മഹത്യാ മുനമ്പ്

പാലത്തിന്റെ കൈവരിക്ക് ഉയരം വളരെ കുറവായതിനാൽ ഒാരോ വർഷവും നിരവധി പേരാണ് പൂവൻപാറ പാലത്തിനു മുകളിൽ നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കുന്നത്. തൊട്ടടുത്തുള്ള ആറ്റിങ്ങൽ ഫയർഫോഴ്സ് നിരവധിപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ദേശീയപാതയിൽ ആറ്റിങ്ങലിനും - ആലംകോടിനുമിടയിലെ പൂവമ്പാറ പാലത്തിൽ സംരക്ഷണ വേലി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

അനിൽ ആറ്റിങ്ങൽ,സെക്രട്ടറി,

ആർ.എസ്.പി ആറ്റിങ്ങൽ നിയോജക മണ്ഡലം