തിരുവനന്തപുരം: ക്ഷേത്രത്തിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് അസി.കമ്മീഷണർക്ക് നിർദ്ദേശം നൽകി. മണക്കാട് കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പൂജാരിയായ അരുണിനെ ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകിട്ട് പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി.
പൂന്തുറ ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന പേരിലായിരുന്നു ഇത്.ഈ ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുൺ. ഇതുസംബന്ധിച്ച് ഇന്നലെ രാവിലെ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഇതിന് കാത്തുനിൽക്കാതെ കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പൂജാരി അരുണും കോവിൽ ട്രസ്റ്റ് ഭാരവാഹികളും കമ്മീഷണർക്കും ഫോർട്ട് പൊലീസിലും പരാതി നൽകിയിരുന്നു.