മലയിൻകീഴ്: ഡൽഹിയിലെ ഐ.എ.എസ് പരിശീലന കേന്ദ്രത്തിൽ വെള്ളക്കെട്ടിൽ മരിച്ച നെവിന്റെ (28) ചേതനയറ്റ ശരീരവും കാത്ത് തച്ചോട്ടുകാവ് പിടാരത്തെ 'ഡെയിൽ വില്ല". ഇന്നലെ രാത്രി11.45ഓടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പാങ്ങോട് എസ്.കെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മന്ത്രി ശിവൻകുട്ടിയും ഐ.ബി.സതീഷ് എം.എൽ.എയും ചേർന്ന് വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് രാവിലെ ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം 10 ഓടെ വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നെവിന്റെ മാതാപിതാക്കളായ ഡാൽവിൻ സുരേഷും ലാൻസിലറ്റും സഹോദരി നെസിയും ഇന്നലെ രാവിലെ 8 ഓടെ വീട്ടിലെത്തിയിരുന്നു. മാതാവ് ലാൻസിലറ്റിന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി ഞായറാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾ ഡൽഹിയിലെത്തിയിരുന്നു.
മൂന്നുമാസം മുമ്പാണ് അവസാനമായി നെവിനും മാതാപിതാക്കളും സഹോദരിയും ഒരുമിച്ച് പിടാരത്തെ ഡെയിൽ വില്ലയിൽ എത്തിയത്. 10-ാം ക്ലാസ് വരെ നെവിൻ പഠിച്ചിരുന്നത് ഇവിടെയാണ്. അതിനുശേഷമാണ് അങ്കമാലിയിലേക്ക് പോയത്. ഡൽഹിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ലാൻസിലറ്റിന് പിതാവ് നൽകിയ സ്ഥലത്താണ് ഇവർ വീട് നിർമ്മിച്ചത്.
രണ്ടാഴ്ച മുമ്പ് ലാൻസിലറ്റും ഡാൽവിൻ സുരേഷും പിടാരത്ത് എത്തിയിരുന്നു. മക്കളേയും കൂട്ടി ഉടൻ വരുമെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ നെവിന്റെ വരവ് ഇത്തരത്തിലായിരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് മാതൃസഹോദരൻ ഫ്രാങ്ക്‌ളിൻ നിറകണ്ണുകളോടെ പറഞ്ഞു. പഠനത്തിൽ മിടുക്കനായ നെവിന്റെ സ്വപ്നമായിരുന്നു ഐ.എ.എസ് എന്നത്. അതിനായി അവൻ കഠിനാദ്ധ്വാനം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. നാട്ടിലെത്തുമ്പോൾ എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എറണാകുളം എം.ഇ.എസ് കോളേജ് അദ്ധ്യാപികയായ അനുജത്തി നെസി, നെവിന് സുഹൃത്തിനെപ്പോലെയായിരുന്നു. എല്ലാ വിഷയങ്ങളും സഹോദരിയുമായി പങ്കുവച്ചിരുന്നു.