തിരുവനന്തപുരം: ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 30 വരെ സർക്കാർ പ്രഖ്യാപിച്ച 'മാലിന്യ മുക്തം നവകേരളം" ക്യാമ്പയിനായി മുന്നൊരുക്കം നടത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഓൺലൈനിൽ ചേർന്ന കളക്ടർമാരുടെ യോഗത്തിലാണ് നിർദ്ദേശം.
വാർഡ് മുതൽ ജില്ലാ തലം വരെയുള്ള സമിതികൾ തദ്ദേശസ്ഥാപനങ്ങൾ കൃത്യസമയത്ത് രൂപീകരിക്കണം. നിർദ്ദേശിച്ച പ്രവർത്തനം അതത് സമയത്ത് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് വിശദാംശം തയ്യാറാക്കണം.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കണം.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്ത പ്രതിരോധം കാര്യക്ഷമമാക്കണം. ഓറഞ്ച് ബുക്കിലുള്ള നടപടിയെടുക്കണം. ഇതുവരെയുള്ള പ്രവർത്തനങ്ങളും വിലയിരുത്തണം. 2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം നവംബർ ഒന്നിന് നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കണം. പോരായ്മയുണ്ടെങ്കിൽ അവലോകനം നടത്തി പരിഹരിക്കണം. 'അവകാശം അതിവേഗം" പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്ക് വിവിധ കാർഡുകൾ നൽകുന്ന പദ്ധതിയുടെ കുറവുകളും പരിഹരിക്കണം.
ഭൂമി ഏറ്റെടുക്കാൻ പദ്ധതി നടപ്പാക്കണം
തീരദേശ-മലയോര ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ തടസമുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ എതിർപ്പുള്ളവരുമായി സംസാരിച്ച് പദ്ധതി നടപ്പാക്കണം. ലൈഫ് പദ്ധതി ലിസ്റ്റിലുള്ളവർക്ക് ഭൂമി തരംമാറ്റത്തിന് മുൻഗണന നൽകുമെന്ന ഉത്തരവ് പാലിക്കണം. ഡാറ്റാ ബങ്കിലില്ലാത്ത 1291 ചതു. അടി വരെ ഭൂമിയിൽ വീട് നിർമ്മിക്കാൻ ഇളവ് ലഭ്യമാണെന്ന വിവരം ജനത്തെ അറിയിക്കണം. അർഹമായ അപേക്ഷകൾ പരിഗണിച്ച് പെട്ടന്ന് തീർപ്പാക്കണം. യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാജോർജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.