തിരുവനന്തപുരം : വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപ്പൊട്ടലിൽ പരിക്കേറ്റവരം ചികിത്സിക്കാനും മതദേഹങ്ങൾ വേഗത്തിൽ പോസ്റ്റുമോർട്ടം ചെയ്യാനും പ്രത്യേക സൗകര്യങ്ങളൊരുക്കി. ചൂരൽമലയിലെ പള്ളികളും മദ്രസകളും ആശുപത്രികളാക്കി. മൃതദേഹങ്ങൾ സൂക്ഷിക്കാൻ താത്കാലിക മോർച്ചറികൾ ഒരുക്കിയെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മൊബൈൽ മോർച്ചറികൾ പരമാവധി ഉപയോഗിക്കും.
ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട്ടിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു.
കോഴിക്കോടും കണ്ണൂരും നിന്നുള്ള ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി. തൃശൂർ മെഡിക്കൽ കോളേജിൽ സർജറി, ഓർത്തോപീഡിക്സ് ഡോക്ടർമാരെയും നഴ്സുമാരേയും നിയോഗിച്ചു. സംസ്ഥാനത്തുടനീളം ആരോഗ്യ പ്രവർത്തകരെ അവധി റദ്ദാക്കി തിരികെ വിളിക്കാൻ മന്ത്രി നിർദ്ദേശം നൽകി. കൂടുതൽ മരുന്നുകളും ഉപകരണങ്ങളും കെ.എം.എസ്.സി.എൽ എത്തിക്കും. കനിവ് 108 ആംബുലൻസുകൾ കൂടാതെ മലയോര മേഖലയിൽ ഓടുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തെത്തി.
ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും സഹായത്തിനായി ആരോഗ്യമന്ത്രിയുടെ ഓഫീസിലും ആരോഗ്യവകുപ്പ് ഡയറക്ടേറ്റിലും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.
സഹായത്തിന് വിളിക്കാം.
മന്ത്രി ഓഫീസിലെ കൺട്രോൾ റൂം: 8075401745
ഡയറക്ടറേറ്റിലെ കൺട്രോൾ റൂം : 9995220557, 9037277026, 9447732827
ഏകോപനത്തിന് പ്രത്യേക സംഘം
എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മന്ത്രി വീണാ ജോർജ്. ആരോഗ്യ ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും സംഘത്തിലുണ്ടാകും.
നിപ ശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധിക്കും.
റിലീഫ് ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണം. പകർച്ചവ്യാധി പ്രതിരോധം പ്രധാനമാണ്.
-വീണാ ജോർജ്
ആരോഗ്യമന്ത്രി.