കല്ലമ്പലം: കരവാരം പഞ്ചായത്തിലെ വാർഡ് 12 പട്ട്ളയിലും,വാർഡ് 16 ചാത്തൻപാറയിലും ഉപതിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. വൈകിട്ട്‌ വീണ്ടും തിരക്ക് കൂടി. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കാതിരുന്നതിനാൽ കൃത്യസമയത്തുതന്നെ വോട്ടിംഗ് അവസാനിപ്പിച്ചു. മണ്ണൂർ ഭാഗം എം.എം.ജെ.സി.എസ് സ്കൂളിൽ രാവിലെ 10ന് വോട്ടെണ്ണൽ നടക്കും. 12-ാം വാർഡിൽ 69 ശതമാനവും, 16-ാം വാർഡിൽ 73.24 ശതമാനവും പോളിംഗ് നടന്നു. രണ്ടു വാർഡുകളിലും ശക്ത‌മായ ത്രികോണ മത്സരമാണ് നടന്നത്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിൽ , വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ട്ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഗിരിജ, ചാത്തൻപാറ വാർഡിൽ വിജി വേണു എന്നിവരാണ് എൽ .ഡി.എഫിന് വേണ്ടി ജനവിധി തേടിയത്. യു. ഡി.എഫിന് പട്ട്ളയിൽ എം.ലാലി യും ചാത്തൻപാറയിൽ ആർ.രാജിയും ബി.ജെ.പി യിൽ നിന്ന് പട്ട്ള വാർഡിലേക്ക് എസ്.ബിന്ദുവും ചാത്തൻപാറ വാർഡിലേക്ക് ബി .അമ്പിളിയും ജനവിധി തേടി. 18 സീറ്റുള്ള പഞ്ചായത്തിൽ ബി.ജെ.പി-9, എൽ.ഡി.എഫ്-5,യു. ഡി.എഫ്-2.എസ്‌.ഡി.പി.ഐ-2 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. 2 അംഗങ്ങളുടെ രാജിയെ തുടർന്ന് ബിജെപി 7 ആയി ചുരുങ്ങി.