തിരുവനന്തപുരം: കൊല്ലം ഏരൂരിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ 14 സി.പി.എം പ്രവർത്തകർക്കും ശിക്ഷ. ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ച് പേർക്ക് ജീവപര്യന്തം കഠിന തടവും രണ്ട് പേർക്ക് മൂന്ന് വർഷം വീതം കഠിന തടവുമാണ് ശിക്ഷ. എല്ലാ പ്രതികൾക്കുമായി 78 ലക്ഷം രൂപയാണ് പിഴ. നാലുപേരെ കോടതി വെറുതെ വിട്ടു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.എസ്.രാജീവാണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ രാമഭദ്രന്റെ ഭാര്യ ബിന്ദു, മക്കളായ ആതിര, ആര്യ എന്നിവരും കുടുംബാംഗങ്ങളും എത്തിയിരുന്നു. ആര്യ വക്കീൽ വേഷത്തിലാണ് വിധികേൾക്കാനെത്തിയത്.
ഭാരതീപുരം ബിജുഭവനിൽ ഷിബു, അയത്തിൽ സ്‌നേഹ നഗർ കാവുങ്കൽ വിമൽ, നെട്ടയം വരിക്കോലിൽ സുധീഷ് ഭവനിൽ സുധീഷ്, ഭാരതീപുരം 11-ാം മൈൽ കല്ലുംപുറത്ത് വീട്ടിൽ ഷാൻ, വിളക്കുപാറ രതീഷ്ഭവനിൽ രതീഷ്, അകന്നൂർ ചരുവിള പുത്തൻ വീട്ടിൽ ബിജു, പട്ടത്താനം കാവുതറ പടിഞ്ഞാറ്റിൽ രഞ്ജിത് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. വിവിധ വകുപ്പുകളിലായി 18 വർഷവും ഒമ്പത് മാസവും കഠിനതടവും ഏഴ് ലക്ഷം രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവും അനുഭവിക്കണം. ഏരൂർ കോണത്ത് ജംഗ്ഷൻ സീനഭവനിൽ ഗിരീഷ് കുമാർ, പള്ളികിഴക്കതിൽ പുത്തൻ വീട്ടിൽ അഫ്‌സൽ, ഭാരതീപുരം കുഞ്ഞുവയൽ റജീന മൻസിലിൽ നജുമൽ, നെട്ടയം പാലോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ കൊച്ചുണ്ണി എന്ന സലിൽ, അരകന്നൂർ മേലെകുരന്ത്ര സ്വദേശി മുനീർ എന്ന റിയാസ് എന്നിവർക്ക് ജീവപര്യന്തം കഠിനതടവിന് പുറമെ അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഇപ്പോൾ ബി.ജെ.പി വാർഡ് കൗൺസിലറുമായ ഏരൂർ ശ്രീനിവാസിൽ സുമൻ, മുൻ ഏരിയാ സെക്രട്ടറി അഞ്ചൽ ഇടമുളക്കൽ സ്വദേശി ബാബു പണിക്കർ എന്നിവരെ മൂന്ന് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാർക്‌സൺ യേശുദാസ്, റിയാസ്, റോയിക്കുട്ടി എന്നിവരെ കോടതി വെറുതെ വിട്ടു. 2010 ഏപ്രിൽ 10ന് രാത്രി 9നാണ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്.