id

തിരുവനന്തപുരം: പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെന്ററിയായി ആനന്ദ് പട്‌വർദ്ധന്റെ 'വസുധൈവ കുടുംബകം' തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഈ ചിത്രത്തിന് ഓസ്‌കാർ നോമിനേഷൻ ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്‌കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി . തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി പട്‌വർദ്ധൻ അറിയിച്ചു.

രണജിത് റേ സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ (പുത്തുൽ നാമ)ക്കാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ഇതിനാണ്. നിഷ്ട ജയിൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ഫാമിംഗ് ദി റവല്യൂഷനാണ് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം. ഈ വിഭാഗത്തിലെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം ദിവ്യം ജയിൻ നേടി (പികചറിംഗ് ലൈഫ്).

ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് .കെ സംവിധാനം ചെയ്ത വാട്ടർമാൻ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനം ചെയ്ത ഗോട്ട് ഗോട്ട് ഗോസ്റ്റ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ജാൽ എന്ന ചിത്രം ഈ വിഭാഗത്തിലെ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഫെബിൻ മാർട്ടിൻ ഒരുക്കിയ ഹിതം ആണ് മികച്ച ക്യാമ്പസ് ചിത്രം. പ്രമോദ് സച്ചിദാനന്ദൻ ചിത്രം മട്ടൻ കട്ടർ ഈ വിഭാഗത്തിൽ സ്‌പെഷ്യൽ ജൂറി പരാമർശം നേടി.

ജേതാക്കൾക്ക് ജൂറി അംഗങ്ങൾ പുരസ്‌കാരങ്ങൾ സമർപ്പിച്ചു.