suriya
സൂര്യകാന്തിപാടം

ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ സൂര്യകാന്തി പാടങ്ങൾ വിളവെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ന്യായമായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ചെടികൾ പൂവിട്ടു തുടങ്ങിയത് ജൂൺ അവസാനത്തോടാണ്. കാലാവസ്ഥ അനുകൂലമായാൽ പത്തിരുപത് ദിവസം കൊണ്ട് പൂക്കൾ ഉണങ്ങി വിത്തെടുക്കാൻ പാകത്തിലാകും. ഗുണ്ടൽപേട്ടിൽ ഇടയ്ക്കിടെ ചെയ്യുന്ന മഴ പൂക്കളുടെ ഉണക്കത്തെ ബാധിച്ചിരിക്കുകയാണ്. മഴ മാറി നിന്നാൽ ജൂലായ് അവസാനത്തോടെ വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ. 50 രൂപ മുതൽ 70 രൂപ വരെയാണ് സൂര്യകാന്തി വിത്തിന് ഇപ്പോഴത്തെ മാർക്കറ്റ് വില. പൂവിന്റെ വലുപ്പത്തിനനുസരിച്ച് വില മാറും. പൊതു വിപണിയിൽ സൂര്യകാന്തി വിത്ത് എടുക്കുന്നില്ല. ചുരുക്കം ചില മില്ലുകൾ മാത്രമാണ് പരിപ്പാക്കിയ സൂര്യകാന്തി വിത്തുകൾ എടുക്കുന്നത്. വൻകിട എണ്ണ കമ്പനികളാണ് കർഷകരിൽ നിന്ന് സൂര്യകാന്തി മൊത്തമായി വാങ്ങി പോകുന്നത്. മേയ് മാസത്തിലാണ് സൂര്യകാന്തി കൃഷിയിറക്കുന്നത്. എണ്ണ കമ്പനികൾ വിത്ത് കർഷകർക്ക് നൽകും. 5 കിലോവിന്റെ ഒരു പാക്കറ്റ് വിത്തിന് 2400 രൂപയാണ് വില. ഒരു ഏക്കറിന് 5 കിലോ പാക്കറ്റ് വിത്ത് മതി. ഇതിൽ നിന്ന് അഞ്ച് ക്വിന്റൽ വരെ എണ്ണ കുരു കിട്ടും. വിത്ത് വിതച്ച ശേഷം പറിച്ച് നടുകയാണ് ചെയ്യുന്നത്. ചെടി പൂവിടുന്ന സമയം വരെ ആവശ്യത്തിന് വെള്ളം കിട്ടിയാൽ വലുപ്പമുള്ള പൂക്കൾ കിട്ടും. എന്നാൽ ചെടിയിൽ പൂക്കൾ വിരിഞ്ഞതിന് ശേഷം മഴ ലഭിച്ചാൽ തിരിച്ചടിയാകും. മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്നവർക്ക് പലപ്പോഴും മഴ കിട്ടാത്തതിനാൽ ചെടി കരിഞ്ഞുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. അടുത്ത കൃഷിക്കായി പാടങ്ങൾ ഒരുക്കാനും കഴിയാതെ വരും.