കൽപ്പറ്റ: വയനാട് ജില്ലയിലെ നവകേരള സദസിൽ ഉന്നയിച്ച പരാതികളുടെയും വികസന നിർദ്ദേശങ്ങളുടെയും മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് പട്ടികജാതി- വർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ മൂന്ന് നിയമസഭാ മണ്ഡലത്തിനും ആദ്യഘട്ടത്തിൽ ഏഴ് കോടി രൂപയാണ് ലഭിക്കുക. സംസ്ഥാന സർക്കാർ 1000 കോടി രൂപയാണ് നവകേരള സദസ്സിൽ ഉയർന്ന് വന്ന വികസന നിർദ്ദേശങ്ങൾ നടപ്പാക്കാനായി വകയിരുത്തിയത്. മാനന്തവാടി മണ്ഡലത്തിന് ലഭിക്കുന്ന 7 കോടി രൂപ മാനന്തവാടി മെഡിക്കൽ കോളേജിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് വിനിയോഗിക്കും. ഇതിലൂടെ ജില്ലയിലെ ചികിത്സാ രംഗത്തെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കാനും സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. മാനന്തവാടി മെഡിക്കൽ കോളേജിൽ അത്യാധുനിക സി.ടി സ്‌കാനർ സ്ഥാപിക്കുതിന് 3.95 കോടിയും, ഡിജിറ്റൽ എക്സറേ സ്ഥാപിക്കുതിന് 1.71 കോടിയും സിആം മെഷീൻ സ്ഥാപിക്കുതിന് 40 ലക്ഷവും ലാപ്രോസ്‌കോപിക് മെഷീൻ സ്ഥാപിക്കുതിന് 95 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. മെഡിക്കൽ കോളേജിൽ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്റെ മുഴുവൻ സമയ സേവനം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ 18 മാസത്തിനകം പൂർത്തിയാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. ജില്ലാ കളക്ടർ, നിയമ സഭാംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി തെരഞ്ഞെടുക്കേണ്ടത്. യോഗത്തിൽ ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ ഗൗതംരാജ്, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.