മാവേലിക്കര: ഒരുകാലത്ത് മാവേലിക്കരയുടെ പ്രൗഢി വിളിച്ചോതിയിരുന്നതും ഇപ്പോൾ ശാപമായി മാറുകയും ചെയ്ത കോട്ടത്തോട്ടിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി നഗരസഭയും റവന്യു വകുപ്പും രണ്ടുതട്ടിൽ.
മാവേലിക്കര നഗരസഭ പ്രദേശത്ത് കൂടി ഒഴുകുന്ന കോട്ടത്തോടിന്റെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തിലാണ് വകുപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ മറനീക്കിയത്. രണ്ട് വർഷം മുമ്പാണ് കേട്ടത്തോട് കൈയേറ്റം സംബന്ധിച്ച പരാതി താലൂക്ക് വികസന സമിതിയിൽ എത്തിയത്.
തുടർന്ന്, എം.എൽ.എയും മുനിസിപ്പാലിറ്റി, മൈനർ ഇറിഗേഷൻ, മലിനീകരണ നിയന്ത്രണബോർഡ്, റവന്യു ഉദ്യോഗസ്ഥരും നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി കൈയേറ്റം ഉണ്ടെന്ന് കണ്ടെത്തുകയും നഗരസഭ നോട്ടീസ് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു നടപടിയും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് വടക്ക് ഭാഗത്ത് കോട്ടത്തോടിന്റെ സ്ലാബിന് പുറത്തേക്ക് ഇറക്കി നിർമ്മിച്ചിരിക്കുന്ന കടകൾ സംബന്ധിച്ചാണ് താലൂക്ക് വികസന സമിതിയിൽ പരാതി ഉയർന്നത്.
നഗരസഭയും റവന്യു വകുപ്പും രണ്ട് തട്ടിൽ
1. കൈയ്യേറ്റം ഒഴിപ്പിക്കാനായി ജൂലായ് 17ന് മാവേലിക്കര താലൂക്ക് ഓഫീസിൽ നിന്ന് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു
2. എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്നുംകോട്ടത്തോടിന്റെ അതിർത്തി നിർണ്ണയിച്ചു നൽകിയില്ലെന്നുമാണ് മുനിസിപ്പൽ സെക്രട്ടറി പറയുന്നത്
3. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ കോട്ടത്തോട് അളന്ന് നഗരസഭ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയെന്ന് തഹസിൽദാർ
കല്ലിടേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണ് . നിലവിലെ നിയമം അനുസരിച്ച് 2009 ന് ശേഷം നടന്ന സർക്കാർ ഭൂമിയിലെ ഏതൊരു കൈയേറ്റവും പ്രഥമദൃഷ്ട്യാബോധ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഒഴിയാൻ നോട്ടീസ് നൽകാനും ഒഴിയാത്ത പക്ഷം ഒഴിപ്പിക്കാനും സാധിക്കും. ഇത് ചൂണ്ടിക്കാട്ടിയാണ് നഗരസഭയ്ക്ക് കത്ത് അയച്ചത്
- തഹസിൽദാർ
താലൂക്ക് ഓഫീസിൽ നിന്നുള്ള കത്ത് ലഭിച്ചിട്ടില്ല. കോട്ടത്തോട് കൈയേറി നിർമ്മിച്ച സ്ഥാപനങ്ങളുടെ ഉടമകളെ ജൂലായ് 10ന് ഹിയറിംഗിനായി വിളിച്ചിരുന്നു. ഒഴിപ്പിക്കൽ തടഞ്ഞുകൊണ്ട് 29ന് ട്രൈബ്യൂണൽ സ്റ്റേ വന്നിട്ടുണ്ട്
- മുനിസിപ്പൽ സെക്രട്ടറി
കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച ഫയലുകളുമായി നേരിട്ട് കാണണമെന്ന് മുൻസിപ്പൽ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
- എം.എസ്.അരുൺകുമാർ, എം.എൽ.എ