ചേർത്തല:മായിത്തറയിലും പരിസര പ്രദേശങ്ങളിലും ടോയ്ലറ്റ് മാലിന്യം തള്ളുന്നത് പതിവാകുന്നു. അന്യജില്ലകളിൽ നിന്ന് ഉൾപ്പെടെ ശേഖരിക്കുന്ന മാലിന്യങ്ങളാണ് ജനവാസ കേന്ദ്രങ്ങളിലും ഇടറോഡുകളുടെ വശങ്ങളിലുമാണ് രാത്രി കാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്. മായിത്തറ മാർക്കറ്റിന് തെക്ക് ഷൈനി തിയേറ്റർ ജംഗ്ഷന് കിഴക്ക് ഭാഗത്തുള്ള കലിങ്കിന്റെ ഇരുവശവും തോട്ടിലും,തോടിന്റെ ചിറയിലും സ്ഥിരമായി ശുചിമാലിന്യം തള്ളുന്നു. ദിവസേന നൂറുകണിക്കിന് യാത്രക്കാരാണ് ഇതുവഴി കടന്നു പോകുന്നത്.കാൽനടയാത്രക്കാർ ഉൾപ്പെടെ മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണ്.റോഡിന്റെ തെക്ക് ഭാഗം കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡും,വടക്കു ഭാഗം ഒന്നാം വാർഡുമാണ്. മാരാരിക്കുളം പൊലീസിൽ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. രാത്രി കാലങ്ങളിൽ പൊലീസ് ഇവിടങ്ങളിൽ എത്തിയിട്ട് ആഴ്ചകളായെന്നാണ് പ്രദേശവാസികളുടെ പരാതി. ആയുധങ്ങളുമായി എത്തുന്ന മാലിന്യ വാഹനക്കാരെ പ്രതിരോധിക്കാൻ ശക്തമായ പൊലീസ് ഇടപെടൽ ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.