കായംകുളം : കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സതേടിയ ഏഴ് വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറി. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറി. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് പുറത്തറിഞ്ഞത്. കുട്ടിയെ വിദഗ്ദ്ധ പരിശോധയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. ക്യാഷ്വാലിറ്റിയിൽ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കൾ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. ഏതോ രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലസമായി കട്ടിൽ ഉപേക്ഷിച്ചതാണ് പ്രശ്നമായത്.
ഒരു രോഗിയെ കിടത്തിയ ശേഷം, അടുത്ത രോഗിയെ പ്രത്യേകിച്ച് കുട്ടികളെ കിടത്തും മുമ്പ് പകർച്ചവ്യാധിപോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാൻ വിരി ഉൾപ്പെടെ മാറ്റി ക്ലീനിംഗ് നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ ആശുപത്രി ജീവനക്കാർ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തിൽ സൂചി തുളച്ചുകയറാൻ ഇടയാക്കിയതെന്ന് മാതാപിതാക്കൾ പറയുന്നു. വിവിധ രോഗികളെ കുത്തിവച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തിൽ കുത്തിക്കയറിയെന്നതുകൊണ്ടാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എച്ച്.ഐ.വി, എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങൾക്കുള്ള മുൻകരുതലിന്റെ ഭാഗമായുള്ള പരിശോധനകളാണ് നടത്തിയത്.