ആലപ്പുഴ : ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നയാളെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. തിരുവൻവണ്ടൂർ പ്രാവിൻകൂട് ജംഗ്ഷന് സമീപം ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന പരുത്തിയത്ത് വീട്ടിൽ നിന്ന് 50 പവനും 20,000രൂപയും കവർന്ന കേസിൽ കോട്ടയം വടവാതൂർ കോട്ടക്കുഴി വീട്ടിൽ നിന്നും കൊല്ലം തേവള്ളി പൗണ്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജെ.മാത്തുകുട്ടിയെ (52) ആണ് ചെങ്ങന്നൂർ ഡിവൈ എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 10ന് രാവിലെ ജോലിക്കായി പുറത്തു പോയിരുന്ന ഡോ.സിഞ്ചുവും ഭാര്യയും രാത്രി 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.
സമാനരീതിയിൽ മോഷണം നടത്തി പിടിക്കപ്പെട്ടവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് മാത്തുക്കുട്ടിയാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കോട്ടയത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മാത്തുക്കുട്ടിയെ സി.ഐ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലകടവ് പാലത്തിൽ വച്ചു പിടികൂടാൻ ശ്രമിച്ചു.
പാലത്തിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണം പോയ മുഴുവൻ സ്വർണ്ണവും പ്രതിയുടെ കോട്ടയത്തെ വീട്ടിൽ നിന്നും കണ്ടെടുത്തു. എസ്.ഐമാരായ എസ്.പ്രദീപ്, സി.രാജീവ്, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌കർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ സാം, രതീഷ്‌കുമാർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത് .
മോഷണം ആളൊഴിഞ്ഞ വീടുകളിൽ
നിരവധി വീടുകളിൽ മോഷണം നടത്തിയതിന് 2017ൽ കൊല്ലത്ത് മാത്തുക്കുട്ടി പിടിയിലായിരുന്നു. പിന്നീട് പിടിക്കപ്പെട്ടിട്ടില്ല. എല്ലാ ആഴ്ചയിലും കുടുംബവീടായ വടവാതൂരിലേക്ക് പോകുമ്പോൾ റോഡ് സൈഡിൽ പൂട്ടിക്കിടക്കുന്ന വലിയ വീടുകൾ കണ്ടുവെയ്ക്കും. പിന്നീട് പോകുമ്പോഴും ആ വീട് പൂട്ടികിടക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം അവിടെ എത്തി മോഷണം നടത്തും.
കോട്ടയത്ത് നിന്നും സ്‌കൂട്ടറിൽ വന്നശേഷം, സ്‌കൂട്ടർ ദൂരെ സ്ഥലത്തു വച്ചിട്ട് ബസിൽ കയറി മോഷണം നടത്തേണ്ട സ്ഥലത്തെത്തുന്നതാണ് ഇയാളുടെ രീതി.