ആലപ്പുഴ: നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവുമായ പൂച്ചാക്കൽ ഉളവയ്പ്പ് ആനമുട്ടിച്ചിറയിൽ സോനയെ (22) അന്വേഷണ സംഘം പൂച്ചാക്കലിലെ വീട്ടിലും ഹരിപ്പാട്ടെ ആശുപത്രിയിലുമെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ് പൂച്ചാക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിച്ചത്. പ്രസവം നടന്ന സോനയുടെ ബെഡ് റൂം, പ്ളസന്റയും മറ്റും കുഴിച്ചുമൂടിയ സ്ഥലം, കുഞ്ഞിനെ ടെറസിലെ സൺഷേഡിൽ സൂക്ഷിച്ച സ്ഥലം എന്നിവിടങ്ങൾ വനിതാ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് സോന കാട്ടിക്കൊടുത്തു. പ്രസവസമയത്ത് സോന ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരികളും അന്വേഷണ സംഘം തെളിവുശേഖരണത്തിനായി കസ്റ്റഡിയിലെടുത്ത് ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഗർഭിണിയാണെന്ന സംശയത്തിൽ സോനയും തോമസും ചികിത്സയ്ക്കെത്തിയ ഹരിപ്പാട് ഭാഗത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് തെളിവെടുത്തു. ആശുപത്രി രജിസ്റ്ററിൽ നിന്ന് പേരും വിലാസവും രേഖപ്പെടുത്തിയതിന്റെ തെളിവുകൾ ശേഖരിച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും ഡോക്ടറുടെയും സാന്നിദ്ധ്യത്തിൽ സോനയെ തിരിച്ചറിഞ്ഞു. തെളിവെടുപ്പിന് ശേഷം സ്റ്റേഷനിലെത്തിച്ച സോനയുടെ മൊഴികൾ ചൊവ്വാഴ്ച പൊലീസ് സംഘം വിശദമായി രേഖപ്പെടുത്തി. കേസിൽ കസ്റ്റഡിയിലായിരുന്ന രണ്ടും മൂന്നും പ്രതികളായ തോമസ്, അശോക് എന്നിവരുടെ മൊഴികളുമായി സോനയുടെ മൊഴികൾ താരതമ്യം ചെയ്ത അന്വേഷണ സംഘം ചില പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തി വരികയാണ്. ഇതിനായി മൊബൈൽ കോൾ രേഖകളും തെളിവുകളും കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് വൈകുന്നേരത്തോടെ സോനയെ കോടതിയിൽ ഹാജരാക്കും.