a

മാവേലിക്കര: ഗ്രാമീണറോഡുകൾ തകർന്ന് പരിതാപകരമായ നിലയിലായതോടെ ചെട്ടികുളങ്ങരയിൽ യാത്ര ദുഷ്കരമായി. പനച്ചമൂട് - റബ്ബർ തോട്ടം റോഡ്, കാട്ടുവള്ളി - പനിച്ചിവിളമുക്ക് റോഡ്, കൊഴിഞ്ഞനല്ലൂർ - ചെട്ടികുളങ്ങര റോഡ്, ആഞ്ഞിലിപ്ര -പേള റോഡ്,ഭഗവതിപ്പടി കനാൽ റോഡ്, തട്ടയ്ക്കാട്ടുപടി-കമ്പനിപ്പടി റോഡ്, ഒന്നാംകുറ്റി-കണ്ടിയൂർ റോഡ്, പത്തിയൂർ - വടക്കേത്തുണ്ടം - കരിപ്പുഴ റോഡ് എന്നിവ ചെട്ടികുളങ്ങര പഞ്ചായത്തിൽ കൂടി സമാന്തരമായി കടന്നു പോകുന്നതും കായംകുളം - തിരുവല്ല സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്നതുമാണ്. ഈ റോഡുകളുടെ എല്ലാം അവസ്ഥ ദയനീയമാണ്.

ചെട്ടികുളങ്ങരയിൽ നിന്നും വടക്കേത്തുണ്ടം വഴി ഏവൂരേക്ക് പുതിയ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും ഇതുവരെ സഫലമായിട്ടില്ല. പ്രാരംഭ പ്രവർത്തനങ്ങളും നടന്നിരുന്നെങ്കിലും, ചെട്ടികുളങ്ങര നിവാസികൾക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന ഈ റോഡുനിർമ്മാണത്തിനുള്ള തുടർ നടപടികൾ മുടങ്ങിക്കിടക്കുകയാണ്. തിരക്കേറിയ തട്ടാരമ്പലം,കരിപ്പുഴ ഭാഗങ്ങളിൽ വരാതെതന്നെ ചെട്ടികുളങ്ങരയിൽ നിന്ന് ദേശീയപാതയിലെത്താൻ നിർദ്ദിഷ്ട റോഡ് ഉപകരിക്കുമായിരുന്നു.

ജൽജീവനായി വെട്ടിപ്പൊളിച്ചു

 മഴയും വെള്ളക്കെട്ടും ജലജീവൻ മിഷനു വേണ്ടി വെട്ടിക്കുഴിച്ചതുമാണ് റോഡുകളുടെ തകർച്ചയ്ക്ക് വഴിവച്ചത്

 പല റോഡുകളുടെയും നവീകരണത്തിനായി നിരവധി തവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ഏറ്റെടുത്തില്ല

 ജലഅതോറിറ്റി വെട്ടിപ്പൊളിച്ച റോഡുകൾ പഴയപടിയാക്കി നൽകാത്തതും ദുരിതാവസ്ഥയ്ക്ക് കാരണമാണ്

തകർന്ന റോഡുകൾ പിനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

- നാട്ടുകാർ