ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം ആദിച്ചനെല്ലൂർ ജിലി ഭവനത്തിൽ ജെസ്റ്റിൻ (50) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് ആയിരുന്നു അപകടം. പാലക്കാട് കഞ്ചിക്കോട് നിന്ന് കമ്പിയുമായി കൊല്ലം കൊട്ടിയത്തേക്ക് വരികയായിരുന്ന ലോറി കുതിരപ്പന്തി ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും റോഡ് സുരക്ഷക്കായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികളും ഇടിച്ച് തകർത്ത് സമീപത്തെ ആഴം കുറുഞ്ഞ അഴുക്ക് ചാലിലേയ്ക്ക് മറിയുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലിൽ തട്ടിയാണ് ലോറി നിന്നത്. ഇരവുകാട് കൗൺസിലർ സൗമ്യരാജ് വിവരം അറിയിച്ചത് അനുസരിച്ച് സൗത്ത് പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി ജെസ്റ്റിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട് കൊട്ടിയം നിത്യസഹായം മാത ദേവലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് ജെസ്റ്റിൻ. മക്കൾ: ജിലി ജെസ്റ്റിൻ, ജിത്തു ജെസ്റ്റൻ (ഇരുവരും വിദ്യാർത്ഥികൾ).