കായംകുളം : കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ ഇൻജക്ഷൻ സൂചി തുളച്ചുകയറിയ സംഭവത്തിൽ 9 ജീവനക്കാർക്കെതിരെ നടപടി. 7 സ്റ്റാഫ് നഴ്സുമാരെയും ഒരു നഴ്സിംഗ് അസിസ്റ്റന്റിനെയും ഗ്രേഡ് രണ്ട് ജീവനക്കാരിയേയും സ്ഥലം മാറ്റി ഡി.എം.ഒ ഡോ.ജമുന വർഗ്ഗീസ് ഉത്തരവിട്ടു. നഴ്സുമാരിൽ നാലു പേരെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും രണ്ട് പേരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കും ഒരാളെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്.
ഡി.എം.ഒ വ്യാഴാഴ്ച കായംകുളത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞമാസം 19നായിരുന്നു സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തിൽ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി കട്ടിലിൽ കിടത്തിയപ്പോഴാണ് , ഉപയോഗിച്ച ശേഷം കട്ടിലിൽ അലക്ഷ്യമായി ഇട്ടിരുന്ന സൂചി തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് ജീവനക്കാർ കട്ടിലിൽ ഇട്ടിട്ട് പോയതാണ് ഇതിനിടയാക്കിയത്. സൂചി കുത്തിക്കയറിയതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു എച്ച്.ഐ.വി. ഉൾപ്പെടെയുള്ള നിരവധി ടെസ്റ്റുകൾ നടത്തേണ്ടി വന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മനുഷ്യവകാശ കമ്മീഷനും കേസെടുത്തിരുന്നു.