s

ന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്‌ണ ജന്മഭൂമി തർക്കത്തിൽ ഒരു വിഭാഗം വിശ്വാസികൾ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു. ശ്രീകൃഷ്ണൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിക്ക് മുകളിൽ മസ്ജിദ് നിർമ്മിച്ചുവെന്നും പൊളിച്ചു നീക്കണമെന്നും കീഴ്ക്കോടതിയിൽ ആവശ്യപ്പെട്ടവരാണിവർ. ഇവരുടെ ഹർജികൾ നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചതിന് പിന്നാലെയാണ് തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്ന് ആവശ്യപ്പെട്ട് കക്ഷികൾ തടസഹ‌ർജി സമർപ്പിച്ചത്. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച 1947ൽ ആരാധനാലയങ്ങൾ എങ്ങനെയായിരുന്നോ ആ തത്സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥയ്‌ക്ക് വിരുദ്ധമാണ് ഹർജികളെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.