ന്യൂഡൽഹി: തിരുവനന്തപുരം സ്വ‌ർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജി രണ്ടാഴ്ച്ചയ്‌ക്ക് ശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. വാദം പറയാനായി കേസ് കുറച്ചുസമയത്തിന് ശേഷം പരിഗണിക്കണമെന്ന് ഇ.ഡി ഇന്നലെ ആവശ്യപ്പെട്ടപ്പോൾ വിശദമായി മറ്റൊരു ദിവസം വാദംകേൾക്കാൻ മാറ്റുകയായിരുന്നു. അന്വേഷണപുരോഗതി അറിയിക്കാൻ കോടതി നേരത്തെ ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ വിചാരണ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് കാരണമായി ഇ.ഡി പറയുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ,​സ്വപ്‌ന സുരേഷ് തുടങ്ങിയ പ്രതികളാണ് ഹർജിയിൽ എതിർകക്ഷികൾ. കേസിൽ സംസ്ഥാന സർക്കാരും കക്ഷിയാണ്.