d

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശത്തെ നിഴൽ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് ഹിൻഡൻബർഗിന്റെ ആരോപണം.

ഇന്ത്യയുമായി ബന്ധപ്പെട്ട് വലുത് ഉടൻ വരുമെന്ന് ഇന്നലെ പുലർച്ചെ 5.34ന് എക്‌സിൽ ട്വീറ്റ് ചെയ്‌ത ഹിൻഡൻബർഗ് റിസർച്ച്,രാത്രിയോടെയാണ് സസ്‌പെൻസ് പുറത്തുവിട്ടത്. 2023 ജനുവരിയിലും അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്നാണ് അന്നത്തെ റിപ്പോർട്ടിൽ ആരോപിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശപ്രകാരം സെബി അന്വേഷിക്കുന്നതിനിടെയാണ് പുതിയ ആരോപണം.

യു.എസ് കമ്പനി

അമേരിക്കയിലെ നിക്ഷേപക ഗവേഷണ കമ്പനിയാണ് ഹിൻഡൻബർഗ് റിസർച്ച്. ധനകാര്യ വിദഗ്ദ്ധനായ നഥാൻ ആൻഡേഴ്സൺ ആണ് സ്ഥാപകൻ. കോർപറേറ്റ് തട്ടിപ്പുകളും അധികൃതരുടെ വീഴ്ചകളും തുറന്നുകാട്ടുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് രീതി. അദാനി ഗ്രൂപ്പ്, അമേരിക്കയിലെ ഭീമൻ വാഹന നിർമ്മാതാക്കളായ നികോല കോർപ്പറേഷൻ,അമേരിക്കയിലെ ഓൺലൈൻ വാതുവയ്‌പ് സ്ഥാപനമായ ഡ്രാഫ്റ്റ് കിംഗ്സ് തുടങ്ങിയവയ്‌ക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.