e

ന്യൂഡൽഹി : കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയനിർമ്മാണം നടത്തുക, കാർഷികവായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന കർഷകരെ കേൾക്കാനും,​ പരിഹാരം കണ്ടെത്താനും ഒരാഴ്ചയ്‌ക്കകം സ്വതന്ത്ര സമിതി രൂപീകരിച്ച് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. സമിതി രൂപീകരിക്കുമെന്ന് ജൂലായിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുട‌‌ർനടപടിയെന്ന നിലയിൽ,​ സമിതി അംഗങ്ങളായി നിയോഗിക്കേണ്ടവരുടെ പേരുകൾ ഹരിയാന - പഞ്ചാബ് സർക്കാരുകൾ കൈമാറി.

ഇന്നലെ വിഷയം പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്,​ കൂടുതൽ പേരുകൾ സമർപ്പിക്കാൻ പഞ്ചാബിന് മൂന്നുദിവസം കൂടി അനുവദിച്ചു. സമിതിയുടെ പരിഗണനാവിഷയങ്ങൾ നിർദ്ദേശിക്കാൻ ഇരു സംസ്ഥാനങ്ങൾക്കും മൂന്നു ദിവസം നൽകി.

ഡൽഹി ചലോ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹരിയാന - പഞ്ചാബ് അതിർത്തിയായ ശംഭുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്. അവിടെ പൊലീസ് നിരത്തിയ ബാരിക്കേഡുകൾ ഘട്ടംഘട്ടമായി നീക്കണമെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെ കർഷകരുമായി സർക്കാരുകൾ ചർച്ച തുടരണമെന്നും,​ അതിലുണ്ടാകുന്ന ഫലം സംബന്ധിച്ച് അറിയിക്കണമെന്നും കോടതി ഇന്നലെ നി‌ർദ്ദേശിച്ചു.