jammu

ന്യൂഡൽഹി: ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. പുൽവാമ, രാജ്പോറ, ദേവ്സർ, ഡൂരു, ദോഡ, ദോഡ വെസ്റ്റ്, ബനിഹൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മുതിർന്ന നേതാവ് മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിംഗ് എന്നിവരെ താരപ്രചാരകരാക്കുമെന്നും എ.എ.പി അറിയിച്ചു. 90 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ്. ഒക്ടോബ‌ർ നാലിന് വോട്ടെണ്ണും.

 അഞ്ച് എ.എ.പി കൗൺസിലർമാർ ബി.ജെ.പിയിൽ

ഡൽഹിയിൽ എ.എ.പിക്ക് തിരിച്ചടിയായി അഞ്ച് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു. പുതിയതായി എത്തിയവരെ ഡൽഹി ബി.ജെ.പി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവയുടെ സാന്നിദ്ധ്യത്തിൽ സ്വാഗതം ചെയ്‌തു. ആംആദ്മിയിലെ അഴിമതിയാണ് കൗൺസിലർമാരെ തീരുമാനത്തിലേക്കെത്തിച്ചതെന്ന് വിരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു.