* മരുന്നുകളും മെഡിക്കൽ ഉത്പന്നങ്ങളും വയനാടെത്തിക്കും

കൊച്ചി: വയനാട് ദുരന്തത്തിൽ മരിച്ചവർക്കും മറ്റ് നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കുമായി വി.പി.എസ് ലേക്‌‌ഷോർ ഒരുകോടിരൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയായാണ് സഹായം എത്തിക്കുക.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അടിയന്തര മരുന്നുകൾക്കായി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അടിയന്തരമായി ഒരുകോടിരൂപയുടെ മരുന്നുകൾ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. കെ.എം.എസ്.സി നൽകിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും എത്തിക്കുന്നതെന്ന് എസ്.കെ. അബ്ദുള്ള പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള ഏതാവശ്യങ്ങൾക്കും സഹായം നല്കാൻ വി.പി.എസ് ലേക്‌ഷോർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുളികകൾ, ഇഞ്ചക്ഷനുകൾ എന്നിവയും സാനിറ്ററി പാഡുകൾ, ബെഡ്ഷീറ്റുകൾ എന്നീ അവശ്യവസ്തുക്കളും പാക്കേജിലുണ്ട്.