crime

മൂവാറ്റുപുഴ: അമ്പതോളം മോഷണക്കേസുകളിലെ പ്രതി മോഷ്ടാവ് നാടകം രമേശ്‌ പിടിയിൽ. ചിറയൻകീഴിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മംഗലപുരം മീര ഭവനിൽ രമേശൻ (നാടകം രമേശ് -60 )നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

31 ന് രാത്രി മൂവാറ്റുപുഴ മാറാടി ഭാഗത്ത് നാസറിന്റെ വീടിൽ കയറി ആഭരണങ്ങളും പണവും കവർന്ന് കടന്നു കളയുകയായിരുന്നു. തുടക്കത്തിൽ യാതൊരു വിധ തെളിവുകളും ലഭിച്ചിരുന്നില്ല. ഇരുപത്തിയഞ്ചോളം സി.സി ടിവി ക്യാമറകൾ പരിശോധിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

രാത്രി മോഷണം നടത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് കടന്ന പ്രതിയെ വീട്‌ വളഞ്ഞ് പിടികൂടി. നേരത്തെ നാടകട്രൂപ്പ് നടത്തിയിരുന്നതിലാണ് നാടക രമേശൻ എന്നറിയപ്പെടുന്നത്.

മൂവാറ്റുപുഴ ഡിവൈ.എസ് .പി പി. എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് .ഐ .മാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ.കെ. രാജേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.എം. ജമാൽ, കെ. കെ. ജയൻ, കെ.എം. അനസ്, സൂരജ് കുമാർ മജു കുര്യൻ, സി. പി. ഒ മാരായ കെ.എ. ശിഹാബ്, ബിനിൽ എൽദോസ്, ഷാൻ മുഹമ്മദ് ജിസ്മോൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിലുണ്ടായരുന്നത്. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.