photo

വൈപ്പിൻ : ചെറുമത്സ്യങ്ങൾ പിടികൂടി വില്പനയ്ക്കെത്തിച്ച ബോട്ടുകൾക്കെതിരെ നടപടി. കാളമുക്ക് ഹാർബറിൽ നിന്ന് എട്ടും ചെല്ലാനം ഹാർബറിൽ നിന്ന് മൂന്നും ഫൈബർ വള്ളങ്ങൾ പിടികൂടി. 210000 രൂപ പിഴ അടപ്പിച്ചു. 10,000 കിലോയോളം ചെറു മത്സ്യം കടലിൽ കളഞ്ഞു.
നിയമപ്രകാരം വേണ്ട വലിപ്പമില്ലാത്ത അയലയുമായി എത്തിയ പ്രവാചകൻ, വാലയിൽ, ഹെനോക്ക് 1, സങ്കീർത്തനം, പാവനം, താനക്കൽ, പാട്ടുകാരൻ, ക്രിസ്തുരാജ് തുടങ്ങിയ എട്ട് ഫൈബർ വള്ളങ്ങൾ കാളമുക്ക് ഹാർബറിൽ നിന്നും എയർ ഇന്ത്യ 1, ജോസ്‌മോൻ, ഐ.എം.എസ്. എന്ന മൂന്ന് ഫൈബർ വള്ളങ്ങൾ ചെല്ലാനം ഹാർബറിൽ നിന്നും പിടിയിലായി. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് പ്രത്യേക ടീമുകളുടെ പരിശോധനയിലാണ് ഇരു ഹാർബറുകളിൽ നിന്നും വള്ളങ്ങൾ പിടിയിലായത്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ ബി.എസ്. സീതാലക്ഷ്മി , അക്ഷയ് എ. കുമാർ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ മഞ്ജിത് ലാൽ, പൊലീസ് ഉദ്യോഗസ്ഥരായ ജോബി, ഷിജു, നൈന, ഷൈബിൻ, അനീഷ്, വിഷ്ണു എന്നിവരും സീ ഗാർഡുമാരായ പ്രസാദ്, സുരാജ്, ബാലു, ജിപ്‌സൺ, അജീഷ്, ജോൺ ബ്രിസ്റ്റോ എന്നിവരും അടങ്ങുന്ന രണ്ട് സ്‌ക്വാഡുകളാണ് ചെറുമത്സ്യം പിടിച്ച വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർ നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ് അറിയിച്ചു.