vishnu

കൊച്ചി: ഫോർട്ടുകൊച്ചി ആർ.ഡി.ഒയും സബ്ബ് കളക്ടറുമായിരുന്ന പി.വിഷ്ണുരാജിനെതിരായ ഹൈക്കോടതിയിലെ കോടതിയലക്ഷ്യക്കേസ് വിവരങ്ങൾ വിവരാവകാശപ്രകാരം നൽകാൻ വീഴ്ച വരുത്തിയതിന് ഓഫീസ് സൂപ്രണ്ടും പൊതുവിവരാവകാശ ഓഫീസറും കൂടിയായ വി.വി.ജയേഷ് സംസ്ഥാന വിവരാവകാശ കമ്മിഷന് മാപ്പ് അപേക്ഷ നൽകി.

കൃത്യമായ വിവരങ്ങൾ അനുവദിക്കാത്തതിനും അപേക്ഷകന്റെ അപ്പീലിന് താൻ തന്നെ മറുപടി നൽകിയതിനും ജയേഷ് മാപ്പു ചോദിച്ചു. അപ്പീലധികാരിയായ സബ്ബ് കളക്ടറാണ് മറുപടി നൽകേണ്ടിയിരുന്നത്. അന്ന് അപ്പീലധികാരിയും വിഷ്ണുരാജ് തന്നെയായിരുന്നു. തുടർന്ന് അപേക്ഷകനായ പള്ളുരുത്തി സ്വദേശി പി.എസ്. ബാബു സുരേഷാണ് വി.വി.ജയേഷിനും സബ്ബ് കളക്ടർക്കുമെതിരെ കമ്മിഷനെ സമീപിച്ചത്.

ഭൂമിയുടെ തരംമാറ്റ അപേക്ഷകളുടെ ആധിക്യം കാരണം ജോലിഭാരം കൂടിയെന്നും മതിയായ ജീവനക്കാർ ഓഫീസിലില്ലെന്നും ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു വച്ചിട്ടില്ലെന്നും മറ്റുമാണ് ജയേഷ് വിവരാവകാശ കമ്മിഷൻ മുമ്പാകെ ബോധിപ്പിച്ചത്. അതൊന്നും അംഗീകരിക്കാതെ വിവരങ്ങൾ നൽകാൻ ഉത്തരവിടുകയായിരുന്നു. തുടർന്നുള്ള വിശദീകരണത്തിലാണ് മാപ്പപേക്ഷ.

വി.വി.ജയേഷിന് താക്കീത് നൽകിയെന്നും അപേക്ഷകൾക്ക് മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ അപ്പീൽ അധികാരി സബ് കളക്ടർ കെ.മീര സംസ്ഥാന വിവരാവകാശ കമ്മിഷന് സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കി.

സബ്ബ് കളക്ടർക്കെതിരെ 463 കോടതിയലക്ഷ്യക്കേസ്

2021 മുതൽ 2024 വരെ ഫോർട്ടുകൊച്ചി സബ്ബ് കളക്ടറായിരുന്ന പി.വിഷ്ണുരാജിനെതിരെ 463 കോടതി അലക്ഷ്യക്കേസുകളാണ് ഹൈക്കോടതിയിലുണ്ടായിരുന്നത്. ഭൂമി തരംമാറ്റക്കേസുകളാണിതിലേറെ. തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും അവഗണിച്ചതിനെ തുടർന്നാണ് വിധി നടപ്പാക്കാൻ അപേക്ഷകർക്ക് കോടതി കയറേണ്ടി വന്നത്. തുടർന്ന് വിധി നടപ്പാക്കി മാപ്പപേക്ഷ നൽകിയാണ് സബ് കളക്ടർ നടപടികളിൽ നിന്ന് ഒഴിവായത്.

കോടതിയലക്ഷ്യക്കേസുകൾ

2021 : 29

2022 : 185

2023 : 249

ചോദിച്ച കൈക്കൂലി നൽകാത്തതിനാണ് അപേക്ഷകനെ ഉദ്യോഗസ്ഥർ കോടതി കയറ്റുന്നത്. അനുകൂല വിധിയുണ്ടായാലും രക്ഷയില്ല. വീണ്ടും കൈക്കൂലി നൽകുകയോ കോടതി അലക്ഷ്യഹർജി നൽകുകയോ വേണമെന്ന സ്ഥിതി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കലാണ്. ഉദ്യോഗസ്ഥരുടെ അഹങ്കാരം കാണണമെങ്കിൽ ഫോർട്ടുകൊച്ചി ആർ.ഡി.ഒ. ഓഫീസിൽ വന്നാൽ മതി. ഈ ഓഫീസിനുള്ള ഐ.എസ്.ഒ. അംഗീകാരമാണ് കോമഡി.

പി.എസ്. ബാബു സുരേഷ്

പരാതിക്കാരൻ