കൊച്ചി: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുകയും ബദൽയാത്രാസൗകര്യം ഏർപ്പെടുത്താതിരിക്കുകയും ചെയ്ത എയർഏഷ്യാ വിമാനക്കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി.

എറണാകുളം സ്വദേശികളായ കാരുളിൽ രവികുമാർ, ഭാര്യ ചന്ദ്രിക രവികുമാർ എന്നിവർ എയർഏഷ്യ, ഇൻഫിനിറ്റി ട്രാവൽ കെയർ കോട്ടയം എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

24അംഗ യാത്രാസംഘത്തിൽ ഉൾപ്പെട്ട പരാതിക്കാർ 2021 നവംബറിലാണ് ടിക്കറ്റ് ബുക്കുചെയ്തത്. കൺഫർമേഷൻ സന്ദേശവും ലഭിച്ചു. എന്നാൽ ഗോഹാത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് 2022 ജനുവരി 26ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാണ് കമ്പനി പറഞ്ഞത്. എന്നാൽ ഓവർ ബുക്കിംഗിലൂടെ കൂടിയവിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ വേണ്ടിയാണിതെന്നാണ് പരാതിക്കാരുടെ വാദം. പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ തുക തിരിച്ച് നൽകുകയോ ചെയ്തില്ല.

ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ശിക്ഷവിധിച്ചത്.

അധിക യാത്രാച്ചെലവിനത്തിലെ 25,000, നഷ്ടപരിഹാരം 40,000, കോടതിച്ചെലവ് ഇനത്തിൽ 10,000 എന്നിങ്ങനെയാണ് 75,000രൂപ. 45 ദിവസത്തിനകം പരാതിക്കാരന് പണം നൽകണം.