മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലയിൽ ഡെങ്കിപ്പനി പിടിമുറുക്കുകയാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് ഡെങ്കിപ്പനി ബാധിതരായി എത്തുന്നത്. സാധാരണ പകർച്ചപ്പനിക്ക് പുറമേ ഡെങ്കിപ്പനികൂടി പടരുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കൊതുക് നശീകരണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതാണ് ഡെങ്കിപ്പനി വ്യാപകമാകാൻ കാരണമെന്നാണ് ആക്ഷേപം. ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവർക്ക് വിവിധ പരിശോധനകൾക്കായിത്തന്നെ വലിയ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഡെങ്കിപ്പനി ബാധിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെത്തുന്ന രോഗികളിൽ പലരേയും ഐ.സി.യു സംവിധാനങ്ങളില്ലെന്ന കാരണത്താൽ എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്കും പറഞ്ഞുവിടുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൊച്ചു കുട്ടികളടക്കമുള്ളവരാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രികളിൽ ചികിത്സയിലുള്ളത്.

കൊച്ചിയിലെ മിക്കവാറും ഡിവിഷനുകളിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തേ കൊതുക് നശീകരണത്തിന് ഫോഗിംഗ്, മരുന്നുതെളി എന്നിവ നടന്നിരുന്നുവെങ്കിൽ ഇപ്പോൾ അതുപോലുമില്ലാത്ത അവസ്ഥയാണ്.

ആശാ വർക്കർമാരെ നിയോഗിച്ചുള്ള ബോധവത്കരണം മാത്രമാണ് ആകെ നടക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് മരണംവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതർ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

* ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

* പ്രതിരോധ നടപടികൾ ഫലപ്രദമല്ല

* പ്രതിരോധം ബോധവത്കരണത്തിലൊതുങ്ങുന്നു

ജനങ്ങൾ സഹകരിക്കണം

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകൾ വളരുന്നത് ശുദ്ധജലത്തിലാണ്. ടെറസുകളിലും വീട്ടുപരിസരങ്ങിലും ചെടിച്ചട്ടികളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കണം. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. നഗരസഭയുടെ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഫോഗിംഗ് ഉൾപ്പെടെ നടക്കുന്നുണ്ട്.

ടി.കെ. അഷറഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.