കൊച്ചി: അപകടത്തിൽ പൂർണമായും നശിച്ച കാറിന് സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇൻഷ്വറൻസ് തുക നിരസിച്ച നടപടി സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാരരീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. കലൂർ സ്വദേശി കാജാ മൊയ്‌നുദ്ധീൻ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരം.

6,26,889 രൂപ ഇൻഷ്വറൻസ് തുക ഇനത്തിൽ കമ്പനി പരാതിക്കാരന് നൽകണം. 40,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം നൽകണമെന്ന് കോടതി എതിർകക്ഷിക്ക് നിർദേശം നൽകി.

കൊവിഡ് കാലത്ത് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റിലയിൽ വച്ചാണ് ഹോണ്ട സിവിക് കാർ അപകടത്തിപ്പെട്ടത്.

സർവേയർ റിപ്പോർട്ട് പരാതിക്കാരന് അനുകൂലമായിരുന്നു. അപകടം ഇൻഷ്വറൻസ് കമ്പനിയെ അറിയിക്കാൻ 9 ദിവസവും പൊലീസ് സ്റ്റേഷനിൽ വിവരം നൽകാൻ ആറു ദിവസവും വൈകി. യഥാസമയം അപകട വിവരം അറിയിക്കാതിരിക്കുന്നത് സംശയാസ്പദമാണെന്നും അപകടത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നൽകിയതെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത്.

സുരക്ഷിതത്വബോധവും മന:സമാധാനവും ലഭിക്കാനാണ് ഇൻഷ്വറൻസ് പോളിസി എടുക്കുന്നത്. സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞ് തുക നിരസിക്കുമ്പോൾ കോടതിക്ക് കാഴ്ചക്കാരാകാൻ കഴിയില്ലെന്ന് ഡി. ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.