minraj

ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ 17 ലക്ഷം രൂപ നഷ്ടമായ കേസിൽ, തട്ടിപ്പുകാർക്ക് സഹായം നൽകിയ നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), ഇരുപതു വയസുള്ള രണ്ട് പേർ എന്നിവരെയാണ് എറാണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിപ്പിച്ചാണ് എടത്തല സ്വദേശിയായ വീട്ടമ്മയുടെ പണം തട്ടിയെടുത്തത്. വീട്ടമ്മ ഒരു സൈറ്റിൽ രജിസ്റ്റർ ചെയ്തു. 'വെറൈറ്റി ഫുഡി"ന് റേറ്റിംഗ് ഇട്ടതിലുടെ കുറച്ച് പണം ലഭിച്ചു. കമ്പനിയിൽ വിശ്വാസം ജനിപ്പിക്കാനായി പ്രതിഫലമായി ചെറിയ തുകകൾ നൽകി. പിന്നീട് കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം കിട്ടുമെന്നറിയിച്ചു.

തുടർന്ന് വീട്ടമ്മ ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. തട്ടിപ്പ് മനസിലായപ്പോൾ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് പരാതി.

സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ്‌ സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് പിടിയിലായവർ. ഇതിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുകളുണ്ട്. ഇതിലുടെ എത്ര രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നു. വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലഗ്രാം വഴിയാണ്. പിടിയിലായവർക്ക് ഒരു അക്കൗണ്ടിന് നിശ്ചിത തുകയും അക്കൗണ്ടിൽ വരുന്ന തുകയ്ക്ക് കമ്മിഷനുമാണ് നൽകുന്നത്.

ഇൻസ്‌പെക്ടർ ആർ. റോജ്, എസ്.ഐ മാരായ സി.ആർ ഹരിദാസ്, എം.അജേഷ്, എ.എസ്.ഐമാരായ ആർ.ഡെൽജിത്ത്, ബോബി കുര്യാക്കോസ്, ടി.കെ സലാഹുദ്ദീൻ, സി പി ഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

രണ്ട് പേരെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. 20 വയസുള്ളവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.