കോലഞ്ചേരി: റോഡ് അറ്റകുറ്റപണിക്കായി പൊളിച്ചു മാറ്റിയ വാണിംഗ് സിഗ്നലുകൾ പുനഃസ്ഥാപിക്കാത്തതിനാൽ കടയിരുപ്പ് ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇത്രയും അപകടങ്ങൾ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ ഒരു മരണത്തിനായി കാത്തിരിക്കുകയാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നടന്ന 9-ാമത്തെ അപകടത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ നാല് കാറുകളാണ് കൂട്ടിയിടിച്ചത്. അതിൽ നിയന്ത്രണം ഒരു കാർ സമീപത്തെ കടയിലേയ്ക്കാണ് ഇടിച്ചു കയറി. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം കടയുടെ മുന്നിൽ ഇടിച്ച് നില്കുകയായിരുന്നു. പുളിഞ്ചുവട് റൂട്ടിൽ നിന്നുമെത്തിയ കാർ കോലഞ്ചേരി ഭാഗത്തേയ്ക്ക് പോയ കാറിൽ ഇടിച്ചാണ് അപകടത്തിന്റെ തുടക്കം. രണ്ടു കാറുകളുടെയും പിന്നിൽ വന്ന കാറുകളും അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിലാണ് അപകടങ്ങൾ ഉണ്ടായത്. ഓരോ മാസവും ഇവിടെ നടക്കുന്ന അപകടങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ ഇതൊഴിവാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒടുവിൽ റീ ടാറിംഗ് നടത്തിയപ്പോൾ റോഡിൽ പിടിപ്പിച്ച വാണിംഗ് സിഗ്‌നലുകൾക്ക് മുകളിൽ ടാർ ചെയ്ത് നശിപ്പിച്ചതോടെയാണ് അപകടങ്ങൾ ഇത്ര കണ്ട് വർദ്ധിക്കാൻ ഇടയായത്.
റോഡ് മികച്ചതായി, വാണിംഗ് സിഗ്നലുകൾ നിർബന്ധം
കടയിരുപ്പ് ജംഗ്ഷൻ അപകട മേഖലയായത് വളയൻചിറങ്ങര - പീച്ചിങ്ങച്ചിറ റോഡ് ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമിച്ച ശേഷം കല്ലിടാംകുഴി മുതൽ തട്ടാംമുഗൾ, മഴുവന്നൂർ, കാണിനാട് പീച്ചിങ്ങച്ചിറ വഴി കരിമുഗൾവഴി എറണാകുളത്തേയ്ക്കുള്ള എളുപ്പ വഴിയാണിത് പെരുമ്പാവൂർ കോലഞ്ചേരിയിലേക്കുള്ള റോഡ് ഈ പാത മുറിച്ചുകടന്നാണ് പോകുന്നത് തിരക്കേറിയ ഈ ഭാഗത്ത് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്.
നേരത്തെ ഇവിടെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ വേഗത നിയന്ത്റണ സംവിധാനം സ്ഥാപിച്ചിരുന്നു രാത്രിയിൽ ഇതുവഴി കടന്നുപോകുന്ന അനധികൃത മണൽകടത്തുകാർ ഈ സംവിധാനം തകർത്തു എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ വലിയ കണ്ണാടി സ്ഥാപിച്ചിരുന്നെങ്കിലും അതും വാഹനമിടിച്ച് തകർന്നു പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല അടിയന്തിരമായി റോഡിൽ വാണിംഗ് സിഗ്‌നലുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും
കടയിരുപ്പിലെ തുടർച്ചയായ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ വാണിംഗ് സിഗ്നലുകൾ പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്
അഡ്വ. പി.വി. ശ്രീനിജിൻ
എം.എൽ.എ