കൊച്ചി: റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സ് ( ആർ.പി.എഫ്) പിടികൂടി കൈമാറിയ കവർച്ചാക്കേസ് പ്രതി റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൊല്ലം, ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷ് (25) ആണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. കക്കൂസിന്റെ ജനൽപാളി ഇളക്കിമാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.

ട്രെയിൽ കയറിയിറങ്ങി മോഷണം പതിവാക്കിയ ആളാണ് ഇബ്രാഹിം ബാദുഷ. ഇയാളെ പിടികൂടാൻ വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് ആർ.പി.എഫിന്റെ വലയിലാകുന്നത്. തുടർന്ന് ഇബ്രാഹിം ബാദുഷയെ ആർ.പി.എഫ് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൈമാറി.

പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കക്കൂസിൽ പോകണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. കക്കൂസിലേക്ക് കയറി ടാപ്പ് തുറന്നുവച്ച് ജനൽപാളികൾ ഒന്നൊന്നായി അഴിച്ചുമാറ്റി പ്രതി പുറത്തേയ്ക്ക് കടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇബ്രാഹിം ബാദുഷ വെളിയിലേക്ക് വരാതായതോടെ കക്കൂസിന്റെ വാതിൽ തകർത്തു. സമീപത്തെ സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.