കൊച്ചി: ഇന്ത്യയിലെ കരൾരോഗ ചികിത്സാരംഗം ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പ്രമുഖ കരൾരോഗ വിദഗ്ദ്ധനും അമേരിക്കയിലെ മയോ ക്ലിനിക്കിലെ ഡോക്ടറുമായ പാട്രിക് എസ്. കാമത്ത് പറഞ്ഞു. ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കരൾരോഗ നിർണയവും ചികിത്സയുമാണ് ഇന്ത്യയിലെ ഡോക്ടർമാർ പിന്തുടരുന്നത്. മാർഗം കൃത്യമാണെങ്കിലും ഇനിയുമേറെ പുരോഗതി കൈവരിക്കാനുണ്ടെന്നും വരുംവർഷങ്ങളിൽ അത് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ലിവറിന്റെ കൊച്ചിയിൽ നടക്കുന്ന 32-ാമത് വാർഷിക ശാസ്ത്രസമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൾ രോഗം നിശബ്ദമായ ഒരു വില്ലനാണെന്നും തുടക്കത്തിൽ വർഷങ്ങളോളം ലക്ഷണങ്ങളൊന്നും പുറമെ കാണിക്കില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി. വർഷങ്ങളോളം തുടർച്ചയായി കരളിന് ക്ഷതമേൽക്കുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. സിറോസിസ് എന്ന ഘട്ടത്തിലെത്തിക്കഴിഞ്ഞാൽ സ്വയം ഭേദമാകാനുള്ള കരളിന്റെ ശേഷി നഷ്ടമാകും. കരൾ മാറ്റിവെക്കാൻ രോഗി നിർബന്ധിതമാകും. ഇതൊഴിവാക്കാൻ ശരീരഭാരം കുറയ്ക്കുകയും മദ്യപാനം പൂർണമായും നിർത്തുകയും വേണം. കരളിനെ ബാധിക്കുന്ന വൈറൽ രോഗങ്ങൾക്ക് കൃത്യമായ ചികിത്സയും നിയന്ത്രണവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര കരൾ രോഗം ബാധിച്ചവരുടെ അതിജീവനസാദ്ധ്യത വിലയിരുത്തുന്നതിനായി പ്രത്യേക ഫോർമുല കണ്ടുപിടിച്ചത് ഡോ. പാട്രിക് കാമത്താണ്.