കൊച്ചി: കൊച്ചി നഗരത്തിന്റെ സാംസ്കാരികഭൂമികയായ ഇടപ്പള്ളി ചങ്ങമ്പുഴപാർക്ക് പുത്തൻരൂപഭാവങ്ങളുമായി അണിഞ്ഞൊരുങ്ങുന്നു. പുനരുദ്ധാരണം നടക്കുന്നതിനാൽ മാസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. 4.24കോടിയുടെ മുഖംമിനുക്കലും കഴിഞ്ഞ് 25ന് കെ.പി.എ.സിയുടെ ഒളിവിലെ ഓർമ്മകൾ നാടകവുമായാണ് കൊച്ചിയുടെ സായന്തനങ്ങളെ സാഹിത്യസുരഭിലമാക്കിയിരുന്ന പാർക്കിന്റെ രണ്ടാംവരവിന് തുടക്കം. 25 മുതൽ 31 വരെ പാർക്കിൽ നടക്കുന്ന തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കെ.പി.എ.സിയുടെ നാടകം അവതരിപ്പിക്കുന്നത്.
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മഭൂമിയിൽ കവിയുടെ ഓർമ്മകൾ നിലനിറുത്തുന്ന ജില്ലയിലെ മൂന്നു സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടതാണ് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള ചങ്ങമ്പുഴ പാർക്ക്. ജില്ലയിലെ ഒന്നാംകിട ലൈബ്രറിയായ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ സമാധി എന്നിവയാണ് മറ്റ് രണ്ടിടങ്ങൾ.
ദിവസവും സാഹിത്യ, സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന ചങ്ങമ്പുഴ പാർക്കിന്റെ സമഗ്രമായ പുനരുദ്ധാരണമാണ് പൂർത്തിയാകുന്നത്.
4.24 കോടി
പാർക്കിന് പുതിയമുഖം
1 ഓഡിറ്റോറിയം വിശാലമാക്കി പുതുക്കിപ്പണിതു. ശബ്ദശല്യം ഒഴിവാക്കാനായി സൗണ്ട് പ്രൂഫ് മതിൽ. ഹെലികോപ്റ്റർ ഫാൻ.
2 ഫൗണ്ടനോടുചേർന്ന് നൂറുപേർക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റർ. ഫൗണ്ടനും ഉടൻ റെഡിയാകും. കുട്ടികളുടെ പാർക്കിനോട് ചേർന്ന ഗാലറിക്ക് താഴെ വിശ്രമകേന്ദ്രം.
3 നടപ്പാത ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കി. ഗ്രാനൈറ്റിന്റെ 50ബെഞ്ചുകളും ചുറ്റിലും സ്ഥാപിച്ചു.
4 ചങ്ങമ്പുഴയുടെ അർദ്ധകായപ്രതിമ ഓഡിറ്റോറിയത്തിന് മുന്നിലേക്ക് മാറ്റി
5 ആറ് ടോയ്ലെറ്റുകളുടെ കോംപ്ളക്സ് നിർമ്മിച്ചു.
ഉദ്ഘാടനം: തീരുമാനം ഇന്നുണ്ടായേക്കും
പുനരുദ്ധരിച്ച ചങ്ങമ്പുഴ പാർക്കിന്റെ ഒൗദ്യോഗിക ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സമയം കാക്കുകയാണ്. ചടങ്ങുകൾ നിശ്ചയിക്കാൻ ഇന്ന് രാവിലെ 10.30ന് ജി.സി.ഡി.എ ഓഫീസിൽ യോഗം വിളിച്ചിട്ടുണ്ട്.
• വാടകയില്ല, ബുക്കിംഗ് തുടങ്ങി
ചങ്ങമ്പുഴ പാർക്കിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. വാടകവേണ്ട. കസേരകളും ഭേദപ്പെട്ട സൗണ്ട് സംവിധാനങ്ങളും ലഭിക്കും. പ്രേക്ഷകർ ഗാരന്റിയാണ്. മുൻകൂട്ടി ബുക്ക് ചെയ്യണമെന്നേയുള്ളൂ. ജനറേറ്റർ ഉപയോഗിച്ചാൽ ഡീസൽ ചെലവ് വഹിക്കണം.
• അംഗത്വമെടുക്കാം
പി. പ്രകാശ് പ്രസിഡന്റും ടി.ജി. രവി സെക്രട്ടറിയുമായ 25അംഗ സമിതി നയിക്കുന്ന ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രമാണ് പാർക്കിലെ പരിപാടികൾ കൈകാര്യം ചെയ്യുന്നത്. 3000രൂപ നൽകിയാൽ കേന്ദ്രത്തിൽ ആജീവനാംഗമാകാം. വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 9387089987.