കൊച്ചി: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജിൽ അനാശാസ്യം. ലോഡ്ജ് മാനേജരടക്കം മൂന്നു പേർ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ മൈനുൾ ഹക്ക് (52), ഇക്രാമുൽ ഹക്ക് (26), മാനേജർ കാലടി മറ്റൂർ പ്ലാംകുടി രോഹിത് (28) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ് .പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായിരുന്നു പരിശോധന. ലോഡ്ജിന്റെ അണ്ടർ ഗ്രൗണ്ടിലുള്ള രണ്ടു റൂമുകളിലാണ് അനാശ്യാസം നടന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ യുവതികളായിരുന്നു ഇരകൾ. രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്‌പെക്ടർ എ.കെ. സുധീർ, സബ് ഇൻസ്‌പെക്ടർ പി.എം. റാസിക്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, ടി.എ. അഫ്‌സൽ, അജിത് മോഹൻ, ബെന്നി ഐസക്, ഷഹന സലിം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.