കൊച്ചി: മകന്റെ പിറന്നാളിന് വാങ്ങിയ ബലൂണിൽ 'ഐ ലവ് യു പാകിസ്ഥാൻ" എന്ന എഴുത്തും പതാകയും കണ്ടതായി യുവാവ് നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറ എരൂർ ചേലേക്കവഴിയിൽ അടുത്തിടെ കാസർകോട് സ്വദേശി തുടങ്ങിയ കടയിൽ നിന്ന് വാങ്ങിയ ബലൂണുകളിൽ ഒന്നിലായിരുന്നു എഴുത്തും പതാകയും. ഈ കടയും തൊട്ടടുത്ത് ആലുവ ഉളിയന്നൂർ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടർന്ന് അടച്ചു. ഇവിടേക്ക് ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
എരൂർ സ്വദേശി തിങ്കളാഴ്ചയാണ് ബലൂണുകൾ വാങ്ങിയത്. വീട്ടിലെത്തി വീർപ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണിൽ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കടയിലുണ്ടായിരുന്ന ബലൂണുകളെല്ലാം കസ്റ്റഡിയിലെടുത്തു. കടക്കാരനെതിരെ കേസെടുത്തിട്ടില്ല. പ്രതി അജ്ഞാതനാണെന്നാണ് എഫ്.ഐ.ആറിലുള്ളത്.
കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നൽകി. സ്വാതന്ത്ര്യദിനം അടുത്തിരിക്കെയുണ്ടായ സംഭവം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കവറിലാക്കി വിറ്റ വ്യത്യസ്ത നിറങ്ങളിലും പ്രിന്റിംഗിലുമുള്ള ബലൂണുകളിൽ ഒന്നായിരുന്നു പാകിസ്ഥാന്റെ പതാകയുള്ള ബലൂൺ. ബലൂണുകളിൽ നിർമ്മാതാവിന്റെ വിവരങ്ങൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
2022ൽ കോഴിക്കോട് വടകരയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇത്തരം ഒരു ബലൂൺ ലഭിച്ചിരുന്നു. ഈ വർഷം ജൂണിൽ മഹാരാഷ്ട്ര സോളാപൂരിൽ സമാനമായ ബലൂൺ വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.