മൂവാറ്റുപുഴ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാർ നടത്തി. കഴിഞ്ഞ ജൂൺ 25നാണ് നഗരസഭയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. അമ്പത് ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കാനായി. ഡി.ജി. കേരള കോ ഓർഡിനേറ്ററും മാസ്റ്റർ ട്രെയിനറുമായ പി. രജിതയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. വിദ്യാർഥികൾ, ആശ വർക്കർമാർ, അംഗൻവാടി അദ്ധ്യാപകർ, എൻ.എസ്.എസ്, എൻ.സി.സി, നെഹ്റു യുവകേന്ദ്ര, എസ്.പി.സി, കുടുംബശ്രീ, സാക്ഷരത മിഷൻ, എസ്.സി എസ്.ടി. പ്രമോർട്ടർമാർ, സന്നദ്ധ സേന, ലൈബ്രറി കൗൺസിൽ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തി. 350 വൊളണ്ടിയർമാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
പ്രഖ്യാപന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷനായി. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, മീര കൃഷ്ണൻ, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ദൈനംദിന സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നതിനും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയാണ് നഗരസഭ വിജയകരമായി നടപ്പാക്കിയത്.
പി.പി. എൽദോസ്
ചെയർമാൻ
നഗരസഭ
അച്ചടക്കത്തിലുള്ള പ്രവർത്തനം വിജയം കണ്ടു
8328 വീടുകളിൽ ആൾ താമസം ഉളള 7854 വീടുകളിൽ നടത്തിയ സർവെയിൽ 14നും 64നും ഇടയിലുളള 1806 പേർ ഡിജിറ്റൽ സാക്ഷരരല്ലന്ന് കണ്ടെത്തി. തുടർന്ന് 28 വാർഡുകളിലും ക്ലാസ് സംഘടിപ്പിച്ചു. കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകി. മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകി