കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആവീട് ഏഴുവർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 10 വർഷമായി​രുന്നു നേരത്തെയുള്ള നി​ബന്ധന. 2024 ജൂലായ് ഒന്നിനുശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് ഏഴുവർഷമാക്കി ചുരുക്കാൻ ജൂലായ് ഒന്നിനുതന്നെ ഉത്തരവായിരുന്നു. ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കാൻ മന്ത്രി എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ ഉത്തരവിട്ടു.

വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ലെന്ന ഉറപ്പിലാണ് ഇളവുനൽകുക. കുന്നുകര ഗ്രാമപഞ്ചായത്ത് സ്വദേശി ഇ.എം.എസ് ഭവനപദ്ധതി പ്രകാരം എട്ടുവർഷംമുൻപ് ലഭിച്ച വീട് വിൽക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിച്ചതിന് പിന്നാലെയാണ് മന്ത്രി പൊതുവായ ഉത്തരവ് പുറപ്പെടുവിച്ചത്. കെട്ടിടനിർമ്മാണ പെർമിറ്റ് എടുത്തശേഷം നിർമ്മാണം ഉപേക്ഷിച്ചാൽ ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.