*തദ്ദേശ അദാലത്തിൽ പ്രഖ്യാപനം
കൊച്ചി: ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻതുക വീട്ടിലെത്തിച്ച് നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽവീട്ടിൽ സി.ഒ. വർഗീസിന്റെ പരാതി പരിഹരിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രഖ്യാപനം.
67കാരനായ വർഗീസ് ബാങ്കുവഴി നിലവിൽ ലഭിക്കുന്ന പെൻഷൻ തുക വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് ആക്കണമെന്ന് കാണിച്ച് അങ്കമാലി നഗരസഭയിൽ പരാതി നൽകിയിരുന്നു. പരിഹാരം കാണാത്തതിനെ തുടർന്നാണ് തദ്ദേശ അദാലത്തിലേക്കെത്തിയത്. അക്ഷയവഴിയാണ് പരാതി സമർപ്പിച്ചത്. വാർദ്ധക്യസഹജമായ അവശതകളും, കേൾവിക്കുറവും നേരിടുന്ന വർഗീസിന് പെൻഷൻ തുക ബാങ്കിലെത്തി കൈപ്പറ്റുന്നത് ബുദ്ധിമുട്ടായിരുന്നു. പെൻഷൻ തുക, ഭാര്യ തയ്യൽ ജോലിചെയ്തുകിട്ടുന്ന തുക എന്നിവയാണ് കുടുംബത്തിന്റെ വരുമാനം. പരാതി പരിഹരിച്ചുകൊണ്ട് മന്ത്രി എം.ബി. രാജേഷ് നേരിട്ട് ഉത്തരവ് കൈമാറി. അദാലത്തിൽ പരാതിക്ക് പരിഹാരമായതിൽ സന്തോഷമുണ്ടെന്ന് വർഗീസ് പറഞ്ഞു.