കൊച്ചി:മദ്ധ്യ-തെക്കൻ കേരളത്തെ വിറപ്പിച്ച് ഇന്നലെ രാവിലെ വീശിയഅസാധാരണ കാറ്റിന് വഴിവച്ചത് 'ഡൗൺ ഡ്രാഫ്റ്റ്' പ്രതിഭാസം. കൂറ്റൻ കൂമ്പാര മേഘത്തിന്റെ (ക്യുമുലോ നിംബസ് ) സാന്നിദ്ധ്യമുള്ളതിനാൽ രണ്ട് ദിവസം കൂടി ശക്തമായ കാറ്റ് വീശാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമാണ് കൂമ്പാര മേഘങ്ങൾ.
ചത്രവാതച്ചുഴിയുടെ സഞ്ചാരപാത വടക്കുപടിഞ്ഞാറായതിനാൽ മദ്ധ്യ-വടക്കൻ ജില്ലകളിൽ തീവ്രത കൂടിയ കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 - 55 കി.മി വേഗമായിരിക്കും കാറ്റിന്. ചക്രവാതച്ചുഴി ന്യൂനമർദ്ദമാകില്ലെന്നും തീവ്രത കുറയുമെന്നും വിദഗ്ദ്ധർ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്നലെ ശക്തമായ കാറ്റടിച്ചു. വ്യാപക നാശമുണ്ടായി.
ഡൗൺ ഡ്രാഫ്റ്റ്
കൂമ്പാര മേഘങ്ങളുടെ മേൽത്തട്ടിൽ നിന്ന് മദ്ധ്യഭാഗത്തുകൂടി താഴേക്ക് വീശുന്ന കാറ്റാണ് ഡൗൺ ഡ്രാഫ്റ്റ്. മരങ്ങളെ കടപുഴക്കാൻ ശേഷിയുണ്ട്. ഡൗൺ ബഴ്സ്റ്റ് ഇതിലും തീവ്രതയേറിയ കാറ്റിന് വഴിവയ്‌ക്കും.
കാറ്റിന്റെ വേഗം (കി.മി)
• കുമരകം - 57.5
• കരുമാടി - 54
• വെള്ളായണി - 48
• ചേത്തക്കൽ - 46
• ളാഹ - 46
• പൊന്മുടി - 40
• ചേർത്തല - 40
• കോട്ടയം - 39
(സമയം- ഇന്നലെ പുലർച്ച 5.45 വരെ)
മഴയിൽ മുന്നിൽ പീരുമേട്
ഭേദപ്പെട്ട മഴയും ഇന്നലെ സംസ്ഥാന വ്യാപകമായി ലഭിച്ചു. അഞ്ചിടത്ത് 100 മില്ലി മീറ്ററിലധികം മഴ പെയ്തു. ചൊവ്വാഴ്ച മുതൽ ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ ഇടുക്കി പീരുമേട്ടിലാണ് കൂടുതൽ മഴ ലഭിച്ചത് -- 173.3 മില്ലി മീറ്റർ. ആങ്ങാമുഴി - 154, തൊടുപുഴ-137, ഇടമലയാർ ഡാം -131, നിലക്കൽ -114.2 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മഴ.
ചക്രവാതച്ചുഴി വടക്കോട്ട് നീങ്ങുകയാണ്. മദ്ധ്യ-വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്
രാജീവൻ എരിക്കുളം
കാലാവസ്ഥാ വിദഗ്ദ്ധൻ