കോലഞ്ചേരി: ഗ്യാസ് ഗോഡൗണിന് സമീപം പൂട്ടിക്കിടന്ന ബാങ്ക് മാനേജരുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കോലാനി തൃക്കയിൽ സെൽവകുമാറാണ് (സുരേഷ്‌കുമാർ - 53) പിടിയിലായത്.
കഴിഞ്ഞയാഴ്ച ബാങ്ക് മാനേജരും കുടുംബവും വിദേശത്ത് മക്കളുടെ അടുത്തു പോയ സമയത്താണ് വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സി.സി ടിവി ക്യാമറകൾ നശിപ്പിച്ചശേഷമാണ് പ്രതി കടന്നത്. പകൽ കറങ്ങിനടന്ന് ആളുകളില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രി വാതിലുകൾ തകർത്ത് മോഷണം നടത്തുന്നതാണ് രീതി. 33 മോഷണക്കേസുകളിൽ പ്രതിയായ സെൽവകുമാർ ആറുമാസം മുമ്പാണ് ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയത്. ഏഴുമാസം മുമ്പ് രാമമംഗലത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു.
റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി വി.ടി. ഷാജൻ, പൊലീസ് ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ സി.ഒ. സജീവ്, ലാൽ, ശശിധരൻ, എ.എസ്.ഐ മനോജ്കുമാർ, എസ്.സി.പി.ഒ അശ്വിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.