മൂവാറ്റുപുഴ: ഇരുചക്ര വാഹനയാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയിൽ ചാലിൽ പുത്തൻപുരവീട്ടിൽ ദിലീപ് (44), താണിക്കതടം കോളനിയിൽ മനയിൽ കിഴക്കേവീട്ടിൽ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷൻകടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനിൽകുമാർ, സുഹൃത്ത് ഷാജി എന്നിവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റേഷൻകടപ്പടിഭാഗത്തുവച്ച് മറിഞ്ഞു. പിന്നിൽ മറ്റൊരു ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ദിലീപ്, സന്തോഷ് എന്നിവർ അകാരണമായി ഇവരെ അസഭ്യം പറഞ്ഞുകൊണ്ട് കല്ലെടുത്ത് ആക്രമിക്കുകയായിരുന്നു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളും നിരവധി കേസുകളിലെ പ്രതിയുമായ ദിലീപ് മുമ്പ് കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ളതാണ്.
ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ കെ.കെ. രാജേഷ്, വിഷ്ണു രാജു, ബിനു വർഗീസ് , എസ്.സി.പി.ഒമാരായ നിഷാന്ത്കുമാർ, മജുകുമാർ, സി.പി.ഓസിജോ തങ്കപ്പൻ എന്നിവർ ഉണ്ടായിരുന്നു.