soolam

മൂവാറ്റുപുഴ: കായനാട് ശൂലം വെള്ളച്ചാട്ടത്തിൽ സന്ദർശകരുടെ തിരക്കേറുന്നു. മാറാടി പഞ്ചായത്ത് 13-ാം വാർഡിലാണ് കായനാട് ശൂലം വെള്ളച്ചാട്ടം .
രണ്ട് മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ പല തട്ടുകളായും പരന്നൊഴുകിയും നൂറ് അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം മനോഹരമാണ്.
പിറമാടം കൊച്ചരുവിയ്ക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽ നിന്നുത്ഭവിച്ചൊഴുകുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. പാറയിടുക്കുകൾ, വലിയ പാറക്കല്ലുകൾ, കാട്ടുമരങ്ങൾ, മറ്റ് സസ്യലതാദികളുമുണ്ട്. വിവിധ ഇനം പക്ഷികൾ മറ്റ് ജീവജാലങ്ങളുമുളള ജൈവവൈവിധ്യ പ്രദേശമാണ്. മരങ്ങളുടെ വേരുകളിലും കല്ലുകളിലും പിടിച്ചാണ് ആളുകൾ വെള്ളച്ചാട്ടം കാണുവാൻ കയറിയിറങ്ങുന്നത്. വെളളത്തിൽ ചാടി തിമിർത്തും കുളിച്ചുമാണ് മടക്കം.
പതിറ്റാണ്ടുകൾ മുമ്പ് കായനാട് പ്രദേശത്ത് കൃഷിക്ക് വെള്ളമുപയോഗിച്ചത് ഇവിടെ നിന്നാണ്. സമീപത്ത് വീടുകളും സ്ഥാപനങ്ങളുമില്ല. ഇരു വശവും റബർ തോട്ടവും കൃഷിയിടങ്ങളുമാണ്. വള്ളച്ചാട്ടത്തിന് മുകളിലുള്ള ചെക്ക് ഡാം, സമീപത്ത് തടാകം പോലെ വെള്ളം നിറഞ്ഞ പാറമട, മലമുകളിൽ നിന്നുള്ള ദൂരക്കാഴ്ച്ച എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു. ശൂലംതോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിക്കുന്നത്.

ശൂലം വെള്ളച്ചാട്ടത്തിലെത്താൻ
മൂവാറ്റുപുഴയിൽ നിന്ന് എട്ടും പിറവത്ത് നിന്ന് 12 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ശൂലം മുകൾ ബസ് സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് ശൂലം വെള്ളച്ചാട്ടം ആസ്വദിച്ച് കടന്നു പോകാം

വെള്ളച്ചാട്ടത്തിന്റെ തനിമ സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന വർഷങ്ങളായുള്ള പലനിർദ്ദേശവും നടപ്പായില്ല. സർക്കാരിന്റെ കാവ് സംരക്ഷണ പദ്ധതിയിൽ പരിഗണിയ്ക്കാൻ മുമ്പ് ആലോചിച്ചിരുന്നു. പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഉപയോഗിക്കണം
എ.പി. കൃഷ്ണൻ കുട്ടി
സെക്രട്ടറി
കായനാട് ഗ്രാമീണ വായനശാല