കോലഞ്ചേരി: പരിസ്ഥിതിക്ക് ദോഷമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം നിലനിൽക്കുമ്പോഴും വൻകിട വ്യാപാരികളടക്കം ഇവ ഉപേക്ഷിക്കുന്ന മട്ടില്ല. പരിശോധന കടുപ്പിച്ച് വൻതുക പിഴ ഈടാക്കിയതോടെ ചെറിയ കടകളിൽ നിന്ന് കച്ചവടക്കാർ പ്ലാസ്റ്റിക് ഒഴിവാക്കിയപ്പോഴും സൂപ്പർ മാർക്കറ്റുകളിൽ ഉപയോഗം നിർബാധം തുടരുകയാണ്.
കാരി ബാഗുകളാണ് പരിശോധനയിൽ പിടിക്കപ്പെടുന്നവയിലധികവും. പാക്ക് ചെയ്തു വരുന്ന ഉല്പന്നങ്ങളിൽ ഒട്ടുമിക്കവയും നിരോധിത പ്ലാസ്റ്റിക്കാണ്.
പേപ്പർ ബാഗുകൾ ഉപയോഗിച്ചു തുടങ്ങിയ കടകളും കുറവല്ല. ചിലരാകട്ടെ, വീടുകളിൽ നിന്ന് തുണി സഞ്ചികളുമായെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നു. കുടുംബശ്രീ മുഖേന നിർമ്മിച്ചു നൽകുന്ന തുണിസഞ്ചികളാണ് ഏറെയും. പ്ലാസ്റ്റിക് നിരോധനത്തോടെ തുണിസഞ്ചികളും പേപ്പർ ബാഗുകളും സജീവമായിട്ടുണ്ട്. കൂടാതെ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചണ നൂലിൽ കെട്ടിക്കൊടുക്കുന്ന പഴയ രീതിയും തിരിച്ചെത്തിയിട്ടുണ്ട്.
വിലയാണ് വില്ലൻ
പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരമെത്തിയ കവറുകളുടെ വിലയാണ് പ്രശ്‌നമാകുന്നത്. ഒരു കിലോ അരി വിറ്റാൽ കിട്ടുന്നത് ഒന്നര രൂപയാണ്. അഞ്ച് കിലോ വാങ്ങുന്ന ഒരാൾക്ക് ബയോ ബാഗോ തുണിസഞ്ചിയോ കൊടുത്താൽ ബാഗിനു മാത്രം വില 7 രൂപയോളമാകും. സഞ്ചിയുടെ വില വാങ്ങിയാൽ കടയിൽ വില കൂടുതലാണെന്ന ചീത്തപ്പേരും. വാങ്ങാനെത്തുന്നവർ സഞ്ചി കൊണ്ടുവരണം അല്ലാതെ പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കുമെന്നാണ് പട്ടിമറ്റത്തെ മൊത്ത വ്യാപാരി മമ്മി ചോദിക്കുന്നത്. പരിശോധന തുടരുന്നതോടെ
മണ്ണിൽ അലിഞ്ഞു ചേരുന്ന ബയോ പ്ലാസ്റ്റിക് കവറുകളും എത്തിയിട്ടുണ്ട്. എന്നാൽ വില 7 രൂപയിലാണ് തുടക്കം. വലുതിന് 15 രൂപ വരെയാവും. തുണി സഞ്ചി ചെറുതിന് 5 രൂപ. വലുതിന് 10 രൂപ വരെയാകും.
വിവിധ മോഡൽ കവറുകൾ
വ്യത്യസ്ത വലുപ്പത്തിലെ പല മോഡൽ പേപ്പർ കവറുകൾ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കവർ പോലെ തൂക്കിപ്പിടിക്കാൻ കഴിയില്ലെന്നതാണ് പോരായ്മ. പേപ്പർ കവറുകളിൽ 25 കിലോഗ്രാം വരെ വഹിക്കാൻ സാധിക്കുന്നവയുമുണ്ട്.
പ്ലാസ്റ്റിക്കിനെ കൈവിടാതെ ഫുഡ് ഡെലിവറി
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാസ്റ്റിക്കിനെ ഇപ്പോഴും കൈവിട്ടിട്ടില്ല. ഓൺലൈൻ വഴി വാങ്ങുന്ന എല്ലാ ആഹാരവും പ്ലാസ്റ്റിക് ട്രേകളിലോ ഫോയിൽ കവറുകളിലോ ആണ് ഇപ്പോഴുമെത്തിക്കുന്നത്. ജ്യൂസും പ്ലാസ്റ്റിക് പാക്കറ്റിലാണ് വരുന്നത്. അതിനൊപ്പം പ്ലാസ്റ്റിക് സ്‌ട്രോയും കാണും. രണ്ടും എത്തിക്കുന്നതാവട്ടെ പ്ലാസ്റ്റിക് കവറിലും.