renjith

കൊച്ചി: ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്ന കേസിൽ തുടർ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. പരാതിക്കാരിയായ ബംഗാളി നടിയുടെ മൊഴി കൊൽക്കത്തയിൽ നേരിട്ടെത്തി രേഖപ്പെടുത്താനാണ് സംഘത്തിന്റെ തീരുമാനം. കേസെടുത്തതോടെ രഞ്ജിത്ത് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും.

2009ൽ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ വച്ച് ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്ന പരാതിലാണ് കേസ്. ദുരനുഭവം കഥാകൃത്ത് ജോഷി ജോസഫിനോട് പങ്കുവച്ചെന്നും നടി പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോഷി ജോസഫിന്റെ മൊഴിയടക്കം അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. യുവതി പരാമർശിച്ച സിനിമയിലെ മുഴുവൻ ആളുകളുമായും അന്വേഷണസംഘം നേരിട്ട് ബന്ധപ്പെടും.

നടിയുടെ വെളിപ്പെടുത്തൽ ജോഷി ജോസഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആരോപണത്തിൽ പറയുന്ന ഫ്‌ളാറ്റിലെ രേഖകളും മറ്റും അന്വേഷണത്തിനായി പരിശോധിക്കേണ്ടിവരും. അതേസമയം, എറണാകുളം കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഇന്നലെവരെ അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ലെന്ന് നോർത്ത് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.